അമരാവതി: രഹസ്യങ്ങൾ വെളിപ്പെടുത്തുമെന്ന് ഭയന്ന് മുൻ ഡ്രൈവർ സുബ്രഹ്മണ്യത്തെ കൊലപ്പെടുത്തിയ കേസിൽ ഭരണകക്ഷിയായ വൈ.എസ്.ആർ കോൺഗ്രസ് പാർട്ടി നേതാവും എം.എൽ.സിയുമായ അനന്ത സത്യ ഉദയഭാസ്‌കറിനെ (47) പൊലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച രാത്രി ഒമ്പതരയോടെ സുബ്രഹ്മണ്യം അനന്ത ഭാസ്‌കറിനെ കാണാനെത്തിയിരുന്നു. വെള്ളിയാഴ്ച പുലർച്ചെ രണ്ടോടെ അപകടത്തിൽ മരിച്ചതാണെന്ന് പറഞ്ഞ് സുബ്രഹ്മണ്യത്തിന്റെ മൃദേഹം വീട്ടിലെത്തിക്കുകയായിരുന്നു.
ബന്ധുക്കളുടെ പരാതിയിൽ ഈസ്റ്റ് ഗോദാവരി ജില്ലയിലെ സർപ്പവരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.
സുബ്രഹ്മണ്യത്തിന്റെ സ്വകാര്യ ഭാഗങ്ങളിൽ അടിയേറ്റിരുന്നുവെന്നും കാലിനും കൈയ്ക്കും തലയ്ക്കും സാരമായ പരിക്കുണ്ടെന്നുമാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.
അനന്തന്റെ നിർദ്ദേശപ്രകാരമാണ് സുബ്രഹ്മണ്യം 19ന് രാത്രി കാണാനെത്തിയതെന്ന് പൊലീസ് സൂപ്രണ്ട് രവീന്ദ്രനാഥ് ബാബു പറഞ്ഞു. അനന്തന്റെ അടിയേറ്റ് സുബ്രഹ്മണ്യൻ കൊല്ലപ്പെട്ടു. തുടർന്ന് അപകട മരണമാണെന്ന് വരുത്തിത്തീർക്കാൻ കാറിൽ നിന്ന് തള്ളിയിടുകയായിരുന്നു. ആശുപത്രിയിലെത്തിക്കാനും ശ്രമിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തെ ജുഡിഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |