ന്യൂഡൽഹി: ജാർഖണ്ഡിലെ ഖനനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഹേമന്ത് സോറനെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതു താല്പര്യ ഹർജികൾ നിലനിൽക്കുമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ജാർഖണ്ഡ് ഹൈക്കോടതിക്ക് സുപ്രീംകോടതി നിർദ്ദേശം നൽകി. ഹൈക്കോടതിയുടെ മേയ് 13, 17 തിയതികളിലെ ഉത്തരവുകൾ ചോദ്യം ചെയ്ത് ജാർഖണ്ഡ് സംസ്ഥാനം നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
ഖനനപാട്ടം അനുവദിച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതു താല്പര്യ ഹർജികൾ നിലനിൽക്കുന്നതാണോയെന്ന് ആദ്യം തീരുമാനിക്കാനാണ് സുപ്രീംകോടതി നിർദ്ദേശിച്ചത്. പൊതു താല്പര്യ ഹർജികളുടെ മെറിറ്റ് ആദ്യം ഹൈക്കോടതി തീരുമാനിക്കുന്നത് ഉചിതമായിരിക്കുമെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് ബേല.എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കി. പൊതു താല്പര്യ ഹർജികൾ തള്ളിയാലും നിയമമനുസരിച്ച് എൻഫോഴ്സ്‌മെന്റ് ഡയറക്ടേറ്റ് നടത്തുന്ന അന്വേഷണം തടയില്ലെന്ന് സുപ്രീംകോടതി വാക്കാൽ അഭിപ്രായപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |