ന്യൂഡൽഹി: ഭരണ നിർവഹണത്തിന് ഡ്രോണുകൾ ഉപയോഗിക്കാറുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിവിധ വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്താൻ സ്ഥലം സന്ദർശിച്ചു സമയം പാഴാക്കുന്നതിനു പകരം ഡ്രോണുകൾ ഉപയോഗിക്കാറുണ്ട്. സർക്കാർ പദ്ധതികളുടെ പുരോഗതി വിലയിരുത്താൻ ഇതു തന്നെ വളരെയധികം സഹായിക്കുന്നുണ്ടെന്നും മോദി പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രോൺ ഫെസ്റ്റിവലായ ഭാരത് ഡ്രോൺ മഹോത്സവത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
സർക്കാരിന്റെ വികസന പദ്ധതികളുടെ പുരോഗതി കൃത്യമായ ഇടവേളകളിൽ വിലയിരുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. പക്ഷേ, ഇപ്പോൾ വികസന പദ്ധതികൾ കണ്ടു വിലയിരുത്തുന്നതിനായി പദ്ധതി പ്രദേശത്തേക്ക് പോകുന്ന വിവരം ഉദ്യോഗസ്ഥരെ മുൻകൂട്ടി അറിയിക്കേണ്ട ആവശ്യമില്ല. പദ്ധതി പ്രദേശത്തേക്ക് ഒരു ഡ്രോൺ അയച്ചാൽ ആവശ്യമായ വിവരങ്ങളെല്ലാം ശേഖരിക്കാനാകും. അവിടെയുള്ളവർക്ക് ഇക്കാര്യം അറിയാനാവില്ല- മോദി പറഞ്ഞു.
ഉദാഹരണത്തിന് കേദാർനാഥിലെ വികസന പ്രവർത്തനങ്ങൾ വിലയിരുത്താൻ എപ്പോഴും അവിടം സന്ദർശിക്കുകയെന്നത് പ്രായോഗികമായിരുന്നില്ല. പക്ഷേ, ഡ്രോണുകൾ ഉപയോഗിച്ചു പദ്ധതിയുടെ പുരോഗതി കൃത്യമായി നിരീക്ഷിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പുരോഗമിക്കുന്ന വികസന പദ്ധതികൾ വിലയിരുത്താൻ ഉദ്യോഗസ്ഥരുടെ ഒരു പ്രഗതി യോഗം എല്ലാ മാസവും ചേരാറുണ്ട്. ഇതിനായി ഡ്രോണുകൾ മുഖാന്തിരമാണ് വിവരങ്ങൾ ശേഖരിക്കുന്നത്. ഡ്രോണുകളുടെ സഹായത്തോടെ ശേഖരിച്ച വിവരങ്ങൾവച്ചു പദ്ധതികളുടെ ഒരു ലൈവ് അവതരണം നടത്താനും ഉദ്യോഗസ്ഥരോട് ആവശ്യപ്പെടാറുണ്ട്. നിർണായകമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ ഇത് എന്നെ വളരെയധികം സഹായിക്കുന്നു.'– മോദി വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |