ന്യൂഡൽഹി: രാജസ്ഥാൻ കോൺഗ്രസ് സർക്കാരിലെ ഭിന്നതയെ തുടർന്ന്
മന്ത്രിസഭയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ട് കായികവകുപ്പ് മന്ത്രി അശോക് ചന്ദന ട്വീറ്റ് ചെയ്തു.
മുഖ്യമന്ത്രിയുടെ വിശ്വസ്തനായ പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ ഗുരുതരമായ ആരോപണവും അദ്ദേഹം ഉന്നയിച്ചു.
തന്റെ വകുപ്പുകൾ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി കുൽദീപ് രാങ്കയ്ക്ക് കൈമാറണമെന്നും ട്വീറ്റിലുണ്ട്.
'ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ഞാൻ താങ്കളോട് വ്യക്തിപരമായി അഭ്യർത്ഥിക്കുകയാണ്. അത്യധികം കഠിനമായ മന്ത്രി പദത്തിൽ നിന്ന് എന്നെ ഒഴിവാക്കി എന്റെ എല്ലാ വകുപ്പുകളും സംസ്ഥാന മന്ത്രിസഭയിലെ മുഴുവൻ വകുപ്പുകളുടെയും ചുമതലയുള്ള കുൽദീപ് രാങ്കായ്ക്ക് നൽകൂ.'-
പരിഹാസത്തോടെയുള്ള ട്വീറ്റ് വിവാദമായതോടെ 'കോൺഗ്രസ് സർക്കാർ എന്ന കപ്പൽ മുങ്ങി തുടങ്ങിയെന്ന്" ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ സതീഷ് പൂനിയ പറഞ്ഞു.
രണ്ട് ആഴ്ചയ്ക്കിടെ കോൺഗ്രസ് സർക്കാരിനെ പരസ്യമായി വിമർശിച്ച മൂന്നാമത്തെ ജനപ്രതിനിധിയാണിദ്ദേഹം. യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷനും എം.എൽ.എയുമായ ഗണേഷ് ഘോഘര മുഖ്യമന്ത്രിക്ക് രാജിക്കത്ത് നൽകിയിരുന്നു. ഗോത്ര വിഭാഗങ്ങളുടെ ചില പ്രശ്നങ്ങൾ പരിഹരിക്കാത്തതിന്റെ പേരിൽ ചില ഉദ്യോഗസ്ഥരെ വിമർശിച്ചതിന് ഘോഘരയുടെ പേരിൽ പൊലീസ് കേസെടുത്തിരുന്നു. രാജേന്ദ്ര സിംഗ് ഭിദൂരി എം.എൽ.എയും മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ജൂൺ 10 ന് രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജസ്ഥാൻ കോൺഗ്രസിലെ കലാപം ഹൈക്കമാൻഡിന് തലവേദനയായിരിക്കയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |