SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.04 AM IST

ലഹരിക്കേസിൽ തെളിവില്ല; ആര്യൻ ഖാന് രക്ഷ, വാങ്കഡെയ്ക്ക് കുരുക്ക്

aryan

 ആറു പേരെ ഒഴിവാക്കി

 14 പേരെ പ്രതിചേർത്തു

മുംബയ് : ആഡംബരക്കപ്പൽ മയക്കുമരുന്ന് പാർട്ടി കേസിൽ സൂപ്പർതാരം ഷാരൂഖ് ഖാന്റെ പുത്രൻ ആര്യൻ ഖാൻ (23)​ നിരപരാധിയെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതിനു പിന്നാലെ,​ ആദ്യം കേസന്വേഷിച്ച സോണൽ ഒാഫീസർ സമീർ വാങ്കഡെയ്‌ക്കെതിരെ വകുപ്പുതല നടപടിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാർശ.

ഷാരൂഖിൽ നിന്ന് കോടികൾ കൈപ്പറ്റാൻ വാങ്കഡെയുൾപ്പെടെ തയ്യാറാക്കിയ തിരക്കഥയാണ് കേസെന്ന് ആരോപണമുയരുകയും കേസിൽ നിന്ന് മാറ്റി വിജിലൻസ് അന്വേഷണം തുടങ്ങുകയും ചെയ്തിരുന്നു. ജോലി നേടാൻ വ്യാജ ജാതി സർട്ടിഫിക്കറ്റ് ചമച്ചതിന്റെ പേരിലും വാങ്കഡെ അന്വേഷണം നേരിടുകയാണ്. 2008 ബാച്ച് ഐ.ആർ.എസുകാരനാണ്. റവന്യൂ ഇന്റലിജൻസ് ഡയറക്‌ടറേറ്റിലാണിപ്പോൾ.

നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) ​ഇന്നലെ മുംബയ് പ്രത്യേക കോടതിയിൽ സമർപ്പിച്ച ആറായിരം പേജുള്ള കുറ്റപത്രത്തിൽ ആര്യൻ ഉൾപ്പെടെ ആറ് പേരെ പ്രതി ചേർത്തിട്ടില്ല. തെളിവുകളുടെ അടിസ്ഥാനത്തിൽ മറ്റ് 14 പേരെ പ്രതിചേർത്തു. അറസ്റ്റിലാകുമ്പോൾ ആര്യന്റെ പക്കൽ മയക്കുമരുന്ന് ഉണ്ടായിരുന്നില്ലെന്നും ഇവർക്കെതിരെ തെളിവില്ലെന്നും എൻ.സി.ബി മേധാവി എസ്.എൻ. പ്രധാൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ആഡംബരക്കപ്പലിലെ റെയ്ഡിൽ ആര്യൻ ഉൾപ്പെടെ ഇരുപത് പേർ അറസ്റ്റിലായത്. 22 ദിവസം ജയിലിൽ കിടന്നിട്ടാണ് ആര്യന് ജാമ്യം കിട്ടിയത്.

ആര്യൻ ഖാൻ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുകയും വിതരണം

നടത്തുകയും ചെയ്തെന്നാണ് വാങ്കഡെ പറഞ്ഞിരുന്നത്. എന്നാൽ പ്രാഥമികാന്വേഷണത്തിൽ വീഴ്ച പറ്റിയെന്നാണ് എൻ.സി.ബി ഇപ്പോൾ പറയുന്നത്.

വാങ്കഡെയിക്കെതിരെ ഗുരുതര ആരോപണവുമായി എൻ.സി.ബി ഉദ്യോഗസ്ഥന്റെതെന്നു പറഞ്ഞ് കത്തും പുറത്തുവന്നിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്നും കപ്പലിൽ നിന്ന് കണ്ടെടുത്ത ലഹരി എൻ.സി.ബി കൊണ്ടുവച്ചതാണെന്നുമായിരുന്നു ആരോപണം. മുതിർന്ന പൊലീസ് ഓഫീസർ സഞ്ജയ് സിംഗിന്റെ നേതൃത്വത്തിൽ ഡൽഹിയിലെ പ്രത്യേക ടീമാണ് തുടർന്ന് അന്വേഷണം നടത്തിയത്.

പുപ്പുലി കൂട്ടിലേക്ക്...

 മയക്കുമരുന്ന് ലോബിയുടെ പേടിസ്വപ്നമെന്ന് ഒരുകാലത്ത് മാദ്ധ്യമങ്ങൾ പ്രകീർത്തിച്ച വാങ്കഡെയാണ് ഗുരുതര കുറ്റങ്ങളിൽ കുടുങ്ങി നടപടി നേരിടാൻ പോകുന്നത്.

 മയക്കുമരുന്ന് ഇടപാട് അന്വേഷിച്ച സ്വകാര്യ ഏജൻസി ഉദ്യോഗസ്ഥനായ ഗോസാവിയും വാങ്കഡെയും ഗൂഢാലോചന നടത്തുന്നതും 18 കോടി രൂപ കൈമാറുന്നതും കണ്ടെന്ന് ഗോസാവിയുടെ അംഗരക്ഷകൻ പ്രഭാകർ സെയ്ൽ സത്യവാങ്മൂലം നൽകിയതോടെ കാര്യങ്ങൾ തിരിഞ്ഞു

 18 കോടിയിൽ 8 കോടി വാങ്കഡെയുടെ വിഹിതമെന്നും ഷാരൂഖ് ഖാനിൽ നിന്ന് കോടികൾ വിലപേശി വാങ്ങാൻ ഗൂഢാലോചന നടന്നെന്നും പ്രഭാകർ വെളിപ്പെടുത്തി

 പ്രഭാകറിനെ കേസിൽ എൻ.സി.ബി സാക്ഷിയാക്കിയിരുന്നു. ആര്യൻ മയക്കുമരുന്ന് ഉപയോഗിക്കുന്നത് കണ്ടില്ലെന്നും വാങ്കഡെ ഭീഷണിപ്പെടുത്തി ചില പേപ്പറിൽ ഒപ്പുവയ്പിച്ചെന്നും പ്രഭാകർ

 മുസ്ലിമായ വാങ്കഡെ യു.പി.എസ്.സി പരീക്ഷയിൽ സംവരണം ലഭിക്കാൻ രേഖകളിൽ പട്ടികജാതി എന്നു തിരുത്തിയെന്ന് ആരോപിച്ച് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കുമെത്തി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, ARYAN KHAN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.