ന്യൂഡൽഹി: സർക്കാർ പദവികളിൽ ശമ്പളം പറ്റിക്കൊണ്ട് മുൻ എം.പി എന്ന നിലയിലുള്ള പെൻഷൻ വാങ്ങുന്നത് കർശനമായി തടയാൻ സംയുക്ത പാർലമെന്റ് കമ്മിറ്റിയുടെ ശുപാർശ പ്രകാരം കേന്ദ്രസർക്കാർ ഉത്തരവ്. എം.എൽ.എമാർ എം.പിമാരായി തിരഞ്ഞെടുക്കപ്പെട്ടാൽ എം.എൽ.എ പെൻഷൻ ലഭിക്കാറില്ല. എന്നാൽ മുൻ എം.പിമാരായ നിയമസഭാംഗങ്ങൾക്ക് എം.പി പെൻഷൻ ലഭിക്കുന്നുണ്ട്. മുൻ എം.പിമാർ സർക്കാർ ശമ്പളം പറ്റുന്ന പദവികൾ വഹിക്കുന്നതും പതിവാണ്. ഇനി ഇത് തുടരാനാവില്ല.
എം.പിമാരുടെ ശമ്പളം, പെൻഷൻ, ആനുകൂല്യങ്ങൾ എന്നിവയ്‌ക്കായി രൂപീകരിച്ച പാർലമെന്റിന്റെ സംയുക്ത സമിതിയുടെ ശുപാർശയാണ് രാജ്യസഭാ അദ്ധ്യക്ഷൻ, ലോക്‌സഭാ സ്‌പീക്കർ എന്നിവരുടെ അനുമതിയോടെ കേന്ദ്രസർക്കാർ വിജ്ഞാപനമായി ഇറക്കിയത്.
എം.പിമാർ പെൻഷൻ അപേക്ഷയ്‌ക്കൊപ്പം രാജ്യസഭയിലേക്കോ, ലോക്‌സഭയിലേക്കോ, നിയമസഭയിലേക്കോ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടില്ലെന്നും കേന്ദ്ര-സംസ്ഥാന സർക്കാർ പദവികളിൽ ശമ്പളം പറ്റുന്ന പദവികൾ വഹിക്കുന്നില്ലെന്നും സത്യവാങ്‌മൂലം നൽറാകുണ്ടെങ്കിലും വാസ്തവം അതല്ല.
അംഗങ്ങൾ എല്ലാ കൊല്ലവും പെൻഷൻ, കുടുംബ പെൻഷൻ തുടങ്ങിയവയുമായി ബന്ധപ്പെട്ട അപേക്ഷ നൽകുമ്പോൾ സർക്കാർ ശമ്പളം പറ്റുന്ന മറ്റു പദവികൾ വഹിക്കുന്നില്ലെന്ന് സത്യവാങ്‌മൂലം നൽകാറുണ്ട്.
ജമ്മുകാശ്മീർ ലെഫ്. ഗവർണർ ആയ മനോജ് സിൻഹ എംപി പെൻഷനും വാങ്ങുന്നത് വിവാദമായിരുന്നു.നിലവിൽ എം.പിമാർക്ക് 25,000 രൂപയാണ് പെൻഷൻ. ഒന്നിൽ കൂടുതൽ തവണ എം.പിയാൽ അടിസ്ഥാന പെൻഷനിൽ 2000 രൂപ കൂടും.
പെൻഷൻ സത്യവാങ്‌മൂലം
രാഷ്‌ട്രപതി, ഗവർണർ തുടങ്ങിയ പദവികൾ വഹിക്കുന്നില്ല,
നിലവിൽ ലോക്‌സഭയിലെയോ, രാജ്യസഭയിലെയോ, ഏതെങ്കിലും സംസ്ഥാനത്തെ നിയമസഭയിലേയോ അംഗമല്ല.
കേന്ദ്ര-സംസ്ഥാന സർക്കാർ പദവികളോ, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ പദവിയോ വഹിക്കുന്നില്ല,
കേന്ദ്ര-സംസ്ഥാന, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പെൻഷൻ സ്വീകരിക്കുന്നില്ല.
പെൻഷൻ അനുവദിച്ചശേഷമോ, പരിഷ്‌കരിച്ചശേഷമോ മുൻപറഞ്ഞ പദവികളൊന്നും വഹിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |