ന്യൂഡൽഹി: ഇന്ത്യ മറ്റൊരു ഫീൽഡിൽ കൂടി സെഞ്ച്വറി നേടിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 89-ാമത് മൻകി ബാത്തിലൂടെ ജനങ്ങളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ഈ മാസം 5 ന് രാജ്യത്തെ യൂണികോണുകളുടെ എണ്ണം 100 തികഞ്ഞത് ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.
ഒരു യൂണികോൺ എന്നത് 7,500 കോടിയുടെ സ്റ്റാർട്ട് അപ്പാണ്. ഈ യൂണികോണുകളുടെ ആകെ മൂല്യം 330 ബില്യൺ ഡോളറിലധികമാണ്. അതായത് 25 ലക്ഷം കോടിയിലധികം. തീർച്ചയായും ഇത് ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാൻ കഴിയുന്ന നേട്ടമാണ്. മൊത്തം യൂണികോണുകളിൽ 44 എണ്ണവും കഴിഞ്ഞ വർഷം ഉണ്ടാക്കിയവയാണ്. ആഗോള മഹാമരിയുടെ കാലത്തും നമ്മുടെ സ്റ്റാർട്ടപ്പുകൾ സമ്പത്തും മൂല്യവും സൃഷ്ടിക്കുകയാണ്. ഇന്ത്യൻ യൂണികോണുകളുടെ ശരാശരി വളർച്ച അമേരിക്ക, യു.കെ തുടങ്ങിയ പല രാജ്യങ്ങളെക്കാളും കൂടുതലാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തമിഴ്നാട്ടിലെ തഞ്ചാവൂരിൽ നിന്നും ഒരു സ്വയം സഹായസംഘം എനിക്ക് ഒരു തഞ്ചാവൂർ പാവയെ സമ്മാനമായി അയച്ച് തന്നു. ഈ പാവ സ്ത്രീ ശാക്തീകരണത്തിന്റെ പുതിയ കഥയെഴുതുകയാണ്. വനിതാ സ്വയം സഹായ സംഘങ്ങളുടെ സ്റ്റോറുകളും കിയോസ്‌കുകളും തഞ്ചാവൂരിൽ തുറക്കുന്നു. സ്ത്രീകൾക്ക് അവരുടെ ഉല്പന്നങ്ങൾ നേരിട്ട് വിൽക്കാൻ കഴിയും. മൻകി ബാത്ത് കേൾക്കുന്നവരോട് എനിക്ക് ഒരു അഭ്യർത്ഥനയുണ്ട്. നിങ്ങളുടെ പ്രദേശത്ത് ഏതൊക്കെ വനിതാ സ്വയം സഹായ സംഘങ്ങളാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തുക. നിങ്ങൾ അവരുടെ ഉല്പന്നങ്ങൾ കഴിയുന്നത്ര ഉപയോഗിക്കുക- പ്രധാനമന്ത്രി പറഞ്ഞു.
മൂന്ന് മാസം കൊണ്ട് കല്പന എന്ന കുട്ടി കന്നഡ ഭാഷ പഠിച്ച് 92 മാർക്ക് വാങ്ങിയത് എന്നെ അത്ഭുതപ്പെടുത്തി. കാരണം കല്പന ഉത്തരാഖണ്ഡിലെ ജോഷിമഠ് സ്വദേശിനിയാണ്. മാത്രമല്ല അവൾക്ക് നേരത്തെ ടി.ബി രോഗം ബാധിച്ച് കാഴ്‌ചശക്തിയും നഷ്ടമായിരുന്നു. ഉത്തരാഖണ്ഡിലെ ചാർധാം യാത്രയുടെ ഭാഗമായി തീർത്ഥാടകർ മലിനീകരണവുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടുകയാണ്. എന്നാൽ ഈ സാഹചര്യത്തിലും രുദ്രപ്രയാഗ് സ്വദേശിയായ മനോജ് ബെൻജ് വാൾ നടത്തുന്ന പ്രവർത്തനം അങ്ങേയറ്റം പ്രചോദനം ലഭിക്കുന്നതാണ്. കഴിഞ്ഞ 25 വർഷമായി അദ്ദേഹം പുണ്യസ്ഥലങ്ങൾ പ്ലാസ്റ്റിക് വിമുക്തമാക്കുന്ന പ്രവർത്തനത്തിലാണ്. ഇത്തവണ അന്താരാഷ്ട്ര യോഗദിനത്തിൽ അമൃത് മഹോത്സവം കണക്കിലെടുത്ത് രാജ്യത്ത് 75 പ്രധാന സ്ഥലങ്ങളിൽ പരിപാടി സംഘടിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |