മുംബയ്: താജ് മഹലിൽ പൂട്ടിക്കിടക്കുന്ന 22 മുറികൾ തുറന്ന് പരിശോധിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് അലഹബാദ് ഹൈക്കോടതിയിൽ ഹർജി നൽകിയതിനെ പരിഹസിച്ച് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഒവൈസി.
'അവർ താജ് മഹലിനുള്ളിൽ പ്രധാനമന്ത്രിയുടെ ബിരുദം തേടുകയാണെന്നായിരുന്നു' ഒവൈസിയുടെ പ്രതികരണം. മഹാരാഷ്ട്രയിലെ ബിവാന്ദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഗൾ വംശജർ എങ്ങനെയാണ് ഇന്ത്യയിലേക്ക് വന്നതെന്നു മാത്രമേ ബി.ജെ.പി ചർച്ച ചെയ്യുന്നുള്ളൂവെന്നും ഇന്ത്യയിലേക്ക് ലോകത്തിന്റെ പല കോണുകളിൽനിന്നുള്ള വ്യത്യസ്ത സമുദായത്തിൽപ്പെട്ടവർ എത്തിച്ചേർന്നിട്ടുണ്ടെന്നും ഒവൈസി ചൂണ്ടിക്കാട്ടി. ദ്രാവിഡന്മാരും ആദിവാസികളും മാത്രമാണ് യഥാർത്ഥത്തിൽ ഇന്ത്യയിലുള്ളവരെന്നും അദ്ദേഹം പറഞ്ഞു.
'ഇന്ത്യ എന്റെയോ താക്കറെയുടെയോ മോദിയുടെയോ ഷായുടെയോ അല്ല. ഇന്ത്യ ആരുടെയെങ്കിലും സ്വന്തമാണെങ്കിൽ അത് ദ്രാവിഡർക്കും ആദിവാസികൾക്കും മാത്രമാണ്. ബി.ജെ.പിയും ആർ.എസ്.എസും മുഗൾ വംശജർക്കു പിറകേയാണ്. പക്ഷേ ഇന്ത്യ രൂപപ്പെട്ടത് ആഫ്രിക്ക, ഇറാൻ, മധ്യ ഏഷ്യ, കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽനിന്ന് ആളുകൾ കുടിയേറി വന്നതിനു ശേഷമാണ്.' ഒവൈസി പറഞ്ഞു.
താജ് മഹൽ പഴയ ശിവക്ഷേത്രമാണെന്നാണ് ബി.ജെ.പി നേതാവിന്റെ ഹർജിയിൽ അവകാശപ്പെടുന്നത്. മേയ് 12നു ഹർജി തള്ളിയ അലഹാബാദ് ഹൈക്കോടതി, ഇത്തരം കാര്യങ്ങൾ ചരിത്രകാരന്മാർക്കു വിട്ടുകൊടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
താജ് മഹൽ നിർമ്മിച്ചിരിക്കുന്ന സ്ഥലം ജയ്‌പൂർ മഹാരാജാവിന്റേതാണെന്ന് ബി.ജെ.പി എം.പി ദിയാ കുമാരി പറഞ്ഞിരുന്നു. മുഗൾ ചക്രവർത്തിയായ ഷാജഹാൻ ജയ്‌പൂർ രാജാവ് ജയ് സിംഗിൽ നിന്ന് ഏറ്റെടുത്ത ഭൂമിയാണിത്. ജയ്‌പൂർ രാജകുടുംബത്തിന്റെ കൈവശം ഇതിന്റെ രേഖകൾ ഉണ്ടെന്നും എം.പി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |