അമൃത്‌സർ: ആം ആദ്മി സർക്കാർ പൊലീസ് സുരക്ഷ കുറച്ചതിന് പിന്നാലെ, പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസെവാലയെ അജ്ഞാതരായ അക്രമികൾ വെടിവച്ച് കൊലപ്പെടുത്തി. 29 വയസായിരുന്നു.
ഇന്നലെ വൈകിട്ട് സ്വദേശമായ മാൻസ ജില്ലയിലെ ജഹവർക്കെ ഗ്രാമത്തിൽ സുഹൃത്തുക്കൾക്കൊപ്പം പോകുമ്പോഴായിരുന്നു ആക്രമണം. ഇവരുടെ എസ്.യു.വിയിലേക്ക് മുപ്പതോളം തവണ വെടിവച്ചെന്നാണ് റിപ്പോർട്ട്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വെടിയേറ്റ രണ്ട് സുഹൃത്തുക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷപ്പെട്ട അക്രമികൾക്കായി പൊലീസ് തെരച്ചിൽ വ്യാപകമാക്കി.
മുഖ്യമന്ത്രി ഭഗവന്ത് മാനിന്റെ നിർദ്ദേശപ്രകാരം ശനിയാഴ്‌ചയാണ് സിദ്ദു ഉൾപ്പെടെ 424 പേരുടെ സുരക്ഷ പൊലീസ് കുറച്ചത്. സിദ്ദുവിന് നൽകിയിരുന്ന നാല് പൊലീസുകാരിൽ രണ്ട് പേരെയാണ് പിൻവലിച്ചത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് സിദ്ദു കോൺഗ്രസിൽ ചേർന്നത്. തുടർന്ന് മാൻസ മണ്ഡലത്തിൽ മത്സരിച്ചെങ്കിലും ആം ആദ്മിയുടെ ഡോ. വിജയ് സിംഗ്ലയോട് 63,000 വോട്ടിന് പരാജയപ്പെട്ടു. (ആം ആദ്മി സർക്കാരിൽ മന്ത്രിസ്ഥാനം കിട്ടിയ വിജയ് സിംഗ്ലയെ അഴിമതിക്ക് മുഖ്യമന്ത്രി ഭഗവന്ത് മാൻ അടുത്തിടെ പുറത്താക്കി.)
പാട്ടുകളിലൂടെ തോക്ക്സംസ്‌കാരത്തെയും അക്രമത്തെയും മഹത്വവത്കരിച്ചെന്നാരോപിച്ച് സിദ്ദുവിനെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. 'സ്‌കേപ്പ് ഗോട്ട്" എന്ന പുതിയ ഗാനത്തിൽ ആം ആദ്മി പാർട്ടിയെയും അനുഭാവികളെയും 'ഗദ്ദർ" (രാജ്യദ്രോഹി) എന്ന് വിളിച്ചെന്ന ആരോപണം വിവാദമായിരുന്നു.
ദാരുണ സംഭവത്തിൽ ഖേദിക്കുന്നു. അക്രമികളെ ഉടൻ പിടികൂടും. ജനങ്ങൾ ശാന്തരായി കഴിയണം.
- ഭഗവന്ത് സിംഗ് മാൻ, പഞ്ചാബ് മുഖ്യമന്ത്രി
സിദ്ദുവിന്റെ കൊലപാതകത്തിൽ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണം. സുരക്ഷ പിൻവലിച്ച് ആക്രമണത്തിന് അവസരമൊരുക്കിയത് അദ്ദേഹമാണ്.
-മഞ്ജീന്ദർ സിംഗ് സിർസ, ബി.ജെ.പി നേതാവ്
പട്ടാപ്പകൽ നടന്ന കൊലപാതകം ഞെട്ടിക്കുന്നത്. ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരുടെ ദുഃഖത്തിനൊപ്പം ചേരുന്നു.
- രൺദീപ് സിംഗ് സുർജെവാല, കോൺഗ്രസ് നേതാവ്.
ജനപ്രിയ റാപ്പ് ഗായകൻ
1993 ജൂൺ 17 ന് മാൻസ ജില്ലയിലെ മൂസെവാല ഗ്രാമത്തിൽ ജനനം.
ശുഭ്ദീപ് സിംഗ് സിദ്ദു എന്നാണ് യഥാർത്ഥ പേര്.
ഇലക്ട്രിക്കൽ എൻജിനീയറിംഗ് ബിരുദധാരി.
ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന പഞ്ചാബ് ഗായകൻ.
പാട്ടുകളിലൂടെ വിവാദങ്ങളുടെ തോഴൻ.
ദശലക്ഷക്കണക്കിന് ആരാധകർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |