കാഠ്മണ്ഡു: നേപ്പാൾ വിമാനാപകടത്തിൽ നാല് ഇന്ത്യക്കാരടക്കം 22 യാത്രക്കാരും മരിച്ചതായി സ്ഥിരീകരിച്ചു. ഇന്നലെ രാവിലെ നടത്തിയ തെരച്ചിലിൽ മുഴുവൻ മൃതദേഹങ്ങളും കണ്ടെത്തി. വിമാനം പർവത ശിഖിരത്തിൽ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. പൊഖാറയിൽ നിന്ന് മദ്ധ്യ നേപ്പാളിലെ വിനോദസഞ്ചാര നഗരമായ ജോംസോമിലേക്ക് 22 പേരുമായി പറന്നുയർന്ന താര എയറിന്റെ ട്വിൻ ഒട്ടർ വിമാനമാണ് അപകടത്തിൽപ്പെട്ടത്. മുംബയ് താനെ സ്വദേശികളായ അശോക് കുമാർ ത്രിപാഠി, ഭാര്യ വൈഭവി ത്രിപാഠി, മക്കളായ ധനുഷ്, ഋതിക എന്നിവരാണ് മരിച്ച ഇന്ത്യക്കാർ.
വിമാനം കാണാതായി 20 മണിക്കൂറുകൾക്ക് ശേഷം ഇന്നലെ രാവിലെയാണ് തകർന്നുവീണ പ്രദേശത്ത് സൈന്യം എത്തിയത്. പ്രതികൂല കാലാവസ്ഥയായതിനാൽ ഞായറാഴ്ച രാത്രി തെരച്ചിൽ നടത്താനായില്ല.
മസ്താങ് ജില്ലയിലെ തസാങ്-2ൽ 14,500 അടി ഉയരത്തിലാണ് വിമാനം തകർന്നത്.
വിമാന അവശിഷ്ടങ്ങളും മൃതദേഹങ്ങളും ഏകദേശം 100 മീറ്റർ ചുറ്റളവിൽ ചിതറികിടക്കുന്നതായി പൊലീസ് പറഞ്ഞു. വിമാനത്തിൽ തീപിടിത്തമുണ്ടായിട്ടില്ലെന്നും സമീപത്തെ പാറക്കെട്ടിൽ ഇടിച്ച തകർന്നതാണെന്നും പ്രദേശവാസി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |