ന്യൂഡൽഹി: ഹിമാചലിലെ ഷിംലയിൽ ഗരീബ് കല്യാൺ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി റോഡ് ഷോ നടത്തുന്നതിനിടെ കൈയിൽ പെയിന്റിംഗുമായി നിൽക്കുന്ന പെൺകുട്ടിയെ കണ്ട് കാർ നിറുത്തിയത് ജനങ്ങളിലും സുരക്ഷാ ഉദ്യോഗസ്ഥരിലും അമ്പരപ്പുളവാക്കി. പെൺകുട്ടിയുടെ കൈയിലുണ്ടായിരുന്ന പെയിന്റിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെൻ മോദിയുടേതായിരുന്നു. മുഖ്യമന്ത്രി ജയറാം ഠാക്കൂറിനൊപ്പം റോഡിലിറങ്ങിയ പ്രധാനമന്ത്രി പെൺകുട്ടിയിൽ നിന്നും പെയിന്റിംഗ് വാങ്ങി. എത്രദിവസമെടുത്താണ് ചിത്രം പൂർത്തിയാക്കിയതെന്നും മറ്റും മോദി ചോദിച്ചറിഞ്ഞു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.
രാജ്യത്തെ മുൻ സർക്കാരുകൾ അഴിമതിയും പദ്ധതികളിലെ പകൽകൊള്ളയും വ്യവസ്ഥിതിയുടെ അവിഭാജ്യ ഘടകമായാണ് കണ്ടിരുന്നതെന്നും അഴിമതിക്കെതിരെ പോരാടേണ്ടതിന് പകരം അവരതിന് വഴങ്ങിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.ഹിമാചലിലെ ഷിംലയിൽ ഗരീബ് കല്യാൺ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ പദ്ധതികളുടെ പണം ആവശ്യക്കാരിലെത്തും മുമ്പ് കൊള്ളയടിക്കപ്പെടുന്നത് രാജ്യം നോക്കി നിൽക്കുകയായിരുന്നു. എന്നാൽ ഇന്ന് ജൻ അക്കൗണ്ടുകൾ, ആധാർ,മൊബൈൽ എന്നിവ പരസ്പരം ബന്ധിപ്പിച്ചതിന്റെ ഫലമായി ഗുണഭോക്താവിന്റെ അക്കൗണ്ടുകളിൽ പണം നേരിട്ടെത്തുന്നു. ഇപ്പോൾ ജനങ്ങൾക്ക് വേണ്ടിയാണ് സർക്കാർ പ്രവർത്തിക്കുന്നത്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ അഴിമതിയുടെ വ്യാപ്തി പരമാവധി കുറച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
'ഇന്ന് രാജ്യത്തെ മിക്കവാറും കുടുംബങ്ങൾ കേന്ദ്രം നടപ്പിലാക്കിയ ഏതെങ്കിലുമൊരു പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നവരാണ്. 100 ശതമാനം ശാക്തീകരണമാണ് എല്ലാ മേഖലകളിലും സർക്കാർ ലക്ഷ്യമിടുന്നത്. ശാക്തീകരണം കൊണ്ട് അർത്ഥമാക്കുന്നത് വിവേചനവും പ്രീണനവും അവസാനിപ്പിക്കുകയെന്നതാണ്. ഇന്ന് രാജ്യം ആരോടും സഹായത്തിനായി കൈ നീട്ടുന്നില്ല, പകരം എല്ലാവർക്കും സഹായഹസ്തം നീട്ടുകയാണ്.
ഓരോ ഇന്ത്യക്കാരന്റെയും സുരക്ഷയ്ക്കും സമൃദ്ധിക്കുമായി കഴിയുന്നതെല്ലാം ചെയ്യുമെന്ന ദൃഡനിശ്ചയം ഞാൻ ആവർത്തിക്കുകയാണ്. കാരണം എനിയ്ക്കാകെയുള്ളത് 130 കോടി ഇന്ത്യക്കാരടങ്ങുന്ന എന്റെ കുടുംബമാണ്. നിങ്ങളാണ് എന്റെ ജീവിതത്തിലെ എല്ലാം. എന്റെ ഈ ജീവിതവും നിങ്ങൾക്കുള്ളതാണ്.'- പ്രധാനമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |