ന്യൂഡൽഹി: രാജസ്ഥാനിൽ രാജ്യസഭാ തിരഞ്ഞെടുപ്പിൽ വോട്ടു ചോർച്ച തടയാൻ ലക്ഷ്യമിട്ട് എം.എൽ.എമാരെ ഉദയ്‌പൂരിലെ റിസോർട്ടിലേക്ക് മാറ്റാനുള്ള കോൺഗ്രസ് നീക്കം പാളി. ഒരു മന്ത്രി അടക്കം ആറ് എം.എൽ.എമാർ പാർട്ടി നിർദ്ദേശം തള്ളി റിസോർട്ടിൽ പോകാതെ മാറിനിൽക്കുകയാണ്. മുൻ ബി.എസ്.പിക്കാരായ ഇവരെ ബി.ജെ.പി സ്വാധീനിച്ചാൽ കോൺഗ്രസിന്റെ മൂന്നാം സ്ഥാനാർത്ഥിയായ പ്രമോദ് തിവാരിക്ക് ജയിക്കാനാകില്ല.
വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഉദയ്‌പൂരിലെ റിസോർട്ടിൽ എത്താനാണ് കോൺഗ്രസ് എം.എൽ.എമാർക്ക് നിർദ്ദേശം നൽകിയത്. ആറു പേർ ഒഴികെ എല്ലാവരും നിർദ്ദേശം അനുസരിച്ചു. ബി.എസ്.പിയിൽ നിന്ന് കൂറുമാറിയെത്തിയ മന്ത്രി രാജേന്ദ്ര ഗുഡ്ഡ, വാജിബ് അലി, ലഖൻസിംഗ്, സന്ദീപ് സിംഗ്, ഗിർരാജ് സിംഗ്, ഖിലാഡി ലാൽ ബൈർവ എന്നിവരാണ് വിട്ടുനിൽക്കുന്നത്.
ബി.ജെ.പിയുടെ സ്വതന്ത്ര സ്ഥാനാത്ഥിയായ സുഭാഷ് ചന്ദ്രയ്‌ക്ക് വോട്ടു ചെയ്യാൻ ബി.എസ്.പി തങ്ങളുടെ 'മുൻ എം.എൽ.എ'മാർക്ക് വിപ്പ് നൽകിയതും ശ്രദ്ധേയമായി. ബി.എസ്.പി വിട്ടു വന്ന തങ്ങൾക്ക് മുഖ്യമന്ത്രി അശോക് ഗെലോട്ട് അർഹമായ പ്രാതിനിദ്ധ്യം നൽകിയില്ലെന്ന് രാജേന്ദ്ര ഗുഡ്ഡ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ജനങ്ങളുടെ പരാതികൾ അറിയിച്ചാലും മുഖ്യമന്ത്രി കേൾക്കുന്നില്ലെന്ന് എം.എൽ.എ വാജിബ് അലിയും പറഞ്ഞു.
രാജസ്ഥാനിൽ കോൺഗ്രസിന് രണ്ടും ബി.ജെ.പിക്ക് ഒരു സീറ്റും ഉറപ്പാണെങ്കിലും നാലാം സീറ്റിനായി കടുത്ത മത്സരമുണ്ട്. കോൺഗ്രസിന്റെ പ്രമോദ് തിവാരിക്കെതിരെ ബി.ജെ.പി പിന്തുണയുള്ള സീ ഗ്രൂപ്പ് മേധാവി സുഭാഷ് ചന്ദ്ര മത്സരിക്കുന്നുണ്ട്.
ഹരിയാനയിൽ ഒരു സീറ്റിൽ ജയമുറപ്പുള്ള ബി.ജെ.പി രണ്ടാം സീറ്റിൽ കാർത്തികേയ ശർമ്മയെ കൊണ്ടുവന്നതിനാൽ അജയ് മാക്കന്റെ വിജയം ഉറപ്പിക്കാൻ കോൺഗ്രസ് ഹരിയാന എം.എൽ.എമാരെ ഛത്തീസ്ഗഢിലെ റിസോർട്ടിലേക്ക് മാറ്റിയിട്ടുണ്ട്.
41 പേർ എതിരില്ലാതെ രാജ്യസഭയിലേക്ക്
ജൂലായ് മുതൽ ആഗസ്റ്റ് വരെ 15 സംസ്ഥാനങ്ങളിൽ ഒഴിവുവരുന്ന 56 രാജ്യസഭാ സീറ്റുകളിലേക്ക് മത്സരിക്കുന്ന 41 സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് വിട്ട കപിൽ സിബൽ (സ്വതന്ത്രൻ), പി. ചിദംബരം, രാജീവ് ശുക്ള (കോൺഗ്രസ്), മിസാ ഭാരതി (ആർ.ജെ.ഡി), ജയന്ത് ചൗധരി (ആർ.എൽ.ഡി) തുടങ്ങിയവർ ഇക്കൂട്ടത്തിലുണ്ട്. അതേസമയം, ജൂൺ 10ന് നടക്കുന്ന വോട്ടെടുപ്പിന് ശേഷമെ മഹാരാഷ്‌ട്ര (6), രാജസ്ഥാൻ (4), കർണ്ണാടക (4), ഹരിയാന (2) എന്നിവിടങ്ങളിലെ ചിത്രം വ്യക്തമാകൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |