ഹൈദരാബാദ്: ഹൈദരാബാദിൽ ആഡംബരക്കാറിൽ 17കാരിയെ കൂട്ടമാനഭംഗം ചെയ്ത കേസിൽ പ്രായപൂർത്തിയാകാത്തയാൾ ഉൾപ്പെടെ രണ്ടുപേരെ കൂടി പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ അഞ്ചു പ്രതികളും പിടിയിലായി.
അതേസമയം, പ്രതികൾ ഉന്നത രാഷ്ട്രീയ നേതാക്കളുടെ മക്കളും ബന്ധുക്കളുമാണെന്നും അവരെ പൊലീസ് സംരക്ഷിക്കുന്നുവെന്നും ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. തെലങ്കാന ആഭ്യന്തര മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം വ്യാപക പ്രതിഷേധം ഉയർന്നു. എന്നാൽ പ്രതികൾക്ക് പ്രായപൂർത്തിയായിട്ടില്ലാത്തതിനാൽ വിശദാംശങ്ങൾ പുറത്തുവിടാനാകില്ലെന്നാണ് പൊലീസ് വാദം.
കേസിൽ പൊലീസ് അനാസ്ഥ കാട്ടുന്നുവെന്നാരോപണം ശക്തമായതോടെ തെലങ്കാന ഗവർണർ തമിഴിസൈ സാന്ദർരാജൻ ചീഫ് സെക്രട്ടറിയോടും ഡി.ജി.പിയോടും റിപ്പോർട്ട് തേടി. രണ്ടു ദിവസത്തിനകം റിപ്പോർട്ട് നൽകണം. ദേശീയ ബാലാവകാശ കമ്മിഷനും സർക്കാരിനോട് വിശദീകരണം തേടിയിരുന്നു.
ടി.ആർ.എസ് എം.എൽ.യുടെ മകൻ, ആഭ്യന്തര മന്ത്രി മൊഹമ്മൂദ് അലിയുടെ കൊച്ചുമകൻ, എ.ഐ.എം.ഐ.ഐ.എം നേതാവിന്റെ മകൻ, ന്യൂനപക്ഷ കമ്മിഷൻ ബോർഡംഗത്തിന്റെ മകൻ എന്നിവർക്ക് കേസിൽ പങ്കുണ്ടെന്ന ആരോപണം ശക്തമാണ്. എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
ഇതിനിടെ പീഡനത്തിരയായ പെൺകുട്ടിയുടെയും പ്രതികളുടെയും ചിത്രങ്ങൾ പുറത്തുവിട്ട ബി.ജെ.പി എം.എൽ.എ രഘുനാഥ് റാവുവിനെതിരെ കോൺഗ്രസ് രംഗത്തെത്തി.
ഭരണകക്ഷിയായ ടി.ആർ.എസിലെ മുതിർന്ന നേതാവിന്റെ മകനും കേസിലുണ്ടെന്നും ഇയാളെ രക്ഷപ്പെടുത്താനാണ് പൊലീസ് ശ്രമമെന്നും ആരോപിച്ചായിരുന്നു രഘുവിന്റെ നടപടി. പ്രതിക്ക് ക്ലീൻ ചിറ്റ് നൽകിയതാണ് ചിത്രം പുറത്തുവിടാൻ തന്നെ പ്രേരിപ്പിച്ചതെന്ന് റാവു പറഞ്ഞു.
വീഡിയോ പുറത്തുവിട്ടതോടെ പെൺകുട്ടിയുടെയും കുടുംബത്തിന്റെയും സുരക്ഷിതത്വം ഇല്ലാതായെന്ന് കോൺഗ്രസ് എം.പി ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |