കൊച്ചി: വൻ ഡിസ്കൗണ്ടിൽ ലഭിക്കുന്ന റഷ്യൻ ക്രൂഡോയിലിന്റെ ഇറക്കുമതി കൂട്ടാൻ ഇന്ത്യയുടെ നീക്കം. അടുത്ത ആറുമാസത്തേക്ക് കൂടി റഷ്യൻ കമ്പനികളുമായി എണ്ണ ഇറക്കുമതിക്കുള്ള കരാറിൽ ഏർപ്പെടാനാണ് പൊതുമേഖലയിലെ ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവയും സ്വകാര്യ കമ്പനികളായ റിലയൻസ് ഇൻഡസ്‌ട്രീസ്, റഷ്യൻ കമ്പനിയായ റോസ്‌നെഫ്‌റ്റിന്റെ തന്നെ ഭാഗിക ഉടമസ്ഥതയിലുള്ള നയാര എനർജി എന്നിവയും ശ്രമിക്കുന്നത്. ഡിസ്കൗണ്ടിന് പുറമേ ഇന്ത്യയിലേക്കുള്ള ചരക്കുനീക്കത്തിന്റെ ഇൻഷ്വറൻസ്, ഷിപ്പിംഗ് ഫീസ് ചെലവുകളും റഷ്യൻ കമ്പനികൾ വഹിക്കും.
റഷ്യയെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്ന യൂറോപ്യൻ രാജ്യങ്ങളുടെയും അമേരിക്കയുടെയും പ്രതിഷേധം വകവയ്ക്കാതെയാണ് ഇന്ത്യ റഷ്യൻ എണ്ണ വൻതോതിൽ വാങ്ങുന്നത്. റഷ്യ-യുക്രെയിൻ യുദ്ധത്തിന് മുമ്പ് ഇന്ത്യയിലേക്കുള്ള ക്രൂഡ് ഇറക്കുമതിയിൽ 10-ാമതായിരുന്ന റഷ്യ ഇപ്പോൾ നാലാമതാണ്.
ഏപ്രിലിൽ 72 ലക്ഷം ബാരൽ റഷ്യൻ എണ്ണയാണ് ഇന്ത്യ ഡിസ്കൗണ്ടിൽ വാങ്ങിയത്. മേയിൽ ഇത് 2.4 കോടി ബാരലായി. ഈമാസത്തെ ഇറക്കുമതി 2.8 കോടി ബാരലായിരിക്കുമെന്ന് അറിയുന്നു. അടുത്തമാസത്തോടെ ഇത് ഇരട്ടിയാക്കാനാണ് ശ്രമം.
ഡിസ്കൗണ്ട് 32%
ഏപ്രിൽ-മേയിൽ ബാരലിന് 73.24 ഡോളർ നിരക്കിലാണ് ഇന്ത്യയ്ക്ക് റഷ്യ എണ്ണ നൽകിയത്. വിപണിവിലയേക്കാൾ 32 ശതമാനം ഡിസ്കൗണ്ടിലായിരുന്നു ഇത്. ക്രൂഡോയിൽ ഇറക്കുമതിയിൽ ലോകത്ത് മൂന്നാമതുള്ള ഇന്ത്യയ്ക്ക് വൻ നേട്ടമാണ് ഈ ഡിസ്കൗണ്ട്. ഉപഭോഗത്തിനുള്ള ക്രൂഡോയിലിന്റെ 85 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |