ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ജൂൺ 13ന് എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുന്നിൽ ഹാജരാകും. രാഹുലിനൊപ്പം എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരും എം.പിമാരും അടക്കമുള്ള നേതാക്കൾ ജാഥയായി ഇ.ഡി ഒാഫീസിലെത്തും. ഇതിനായി എം.പിമാരോടും മുതിർന്ന നേതാക്കളോടും 13ന് തിങ്കളാഴ്ച എ.ഐ.സി.സി ആസ്ഥാനത്ത് എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. അന്നേ ദിവസം സംസ്ഥാന തലങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കും. ഇക്കാര്യങ്ങൾക്കായി ഇന്ന് നേതാക്കളുമായി രാഹുൽ ഒാൺലൈൻ യോഗം നടത്തും.
ജൂൺ രണ്ടിന് ഹാജരാകാനാണ് രാഹുലിന് ഇഡി ആദ്യം സമൺസ് അയച്ചത്. വിദേശ സന്ദർശത്തിലായിരുന്ന രാഹുൽ അഭ്യർത്ഥിച്ചതിനെ തുടർന്ന് ജൂൺ 13ലേക്ക് മാറ്റുകയായിരുന്നു.
അതേസമയം ഇതേ കേസിൽ ഹാജരാകാൻ മൂന്നാഴ്ച കൂടി അനുവദിക്കണമെന്ന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി എൻഫോഴ്സ്മെന്റ് ഡയറക്‌ടറേറ്റിന് അപേക്ഷ നൽകി. ഇന്നലെ ഹാജരാവേണ്ടിയിരുന്ന സോണിയ കൊവിഡ് മൂലമുള്ള അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ് കൂടുതൽ സമയം ആവശ്യപ്പെടുന്നത്. ജൂൺ രണ്ടിന് കൊവിഡ് പോസിറ്റീവ് ആയ സോണിയ നെഗറ്റീവ് ആയിട്ടില്ലെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |