ന്യൂഡൽഹി: രാഷ്‌ട്രപതി സ്ഥാനത്തേക്ക് ബി.ജെ.പി സ്ഥാനാർത്ഥികളായി പരിഗണിക്കുന്ന ദളിത് നേതാക്കളായ ഛത്തീസ്ഗഢ് ഗവർണർ അനസൂയ യൂകിയും മുൻ ജാർഖണ്ഡ് ഗവർണർ ദ്രൗപതി മുർമുവും ശ്രദ്ധാകേന്ദ്രങ്ങളായി.
പ്രതിരോധ മന്ത്രി രാജ്‌നാഥ്സിംഗ്, ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു എന്നിവർക്കൊപ്പം മുസ്ളിം നേതാക്കളായ കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‌വി, കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവരുടെ പേരുകളും പറഞ്ഞു കേൾക്കുന്നു.
ആദ്യ ആദിവാസി ഗവർണർ, അഞ്ചു വർഷം തികച്ച ആദ്യ ജാർഖണ്ഡ് ഗവർണർ എന്നീ ബഹുമതികളുള്ള ദ്രൗപതി മുർമു ഒഡിഷയിലെ സന്താൾ ആദിവാസി സമൂഹത്തിൽ നിന്നുള്ള നേതാവാണ്. ബി.ജെ.പി-ബി.ജെ.ഡി മുന്നണി സർക്കാരിൽ മന്ത്രിയായിരുന്നു. രണ്ടു തവണ എം.എൽ.എയായി.
അദ്ധ്യാപികയായും ജലസേചന വകുപ്പ് ഉദ്യോഗസ്ഥയായുമൊക്കെ ജോലി ചെയ്‌ത മുർമു 1997ൽ രൈരാഗ്‌പൂർ നഗർ പഞ്ചായത്ത് തിരഞ്ഞെടുപ്പിലൂടെയാണ് രാഷ‌്‌ട്രീയത്തിലെത്തുന്നത്.
ആദിവാസി വിഭാഗത്തിൽ നിന്നുള്ള വനിതാ നേതാവിനെ രാഷ്‌ട്രപതിയാക്കുന്നത് ബി.ജെ.പിയുടെ രാഷ്‌ട്രീയ മൈലേജ് വർദ്ധിപ്പിക്കും.
മദ്ധ്യപ്രദേശിലെ ചിന്ത്‌വാഡ മേഖലയിൽ നിന്നുള്ള പട്ടികവർഗ നേതാവായ അനസൂയ യൂകി ഇക്കണോമിക്‌സിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം സർവകലാശാലാ അദ്ധ്യാപികയായി ജോലി ചെയ്യുമ്പോഴാണ് രാഷ്‌ട്രീയത്തിലെത്തുന്നത്. 1985ൽ മദ്ധ്യപ്രദേശ് നിയമസഭാംഗവും 2006ൽ രാജ്യസഭാംഗവുമായി. അർജുൻസിംഗ് മന്ത്രിസഭയിൽ വനിതാ ശിശു ക്ഷേമ മന്ത്രിയായിരുന്നു. ആദിവാസി-പിന്നാക്ക മേഖലയിൽ അനസൂയ നടത്തിയ പ്രവർത്തനങ്ങൾ രാജ്യശ്രദ്ധ നേടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |