വാഷിംഗ്ടൺ: ബഹുഭാഷ സംവിധാനം ഏർപ്പെടുത്തുന്നത് സംബന്ധിച്ച ഐക്യരാഷ്ട്ര സഭയുടെ
പൊതുസഭ പ്രമേയത്തിൽ ഹിന്ദിക്ക് പ്രത്യേക പരാമർശം. ഇതാദ്യമായാണ് ഹിന്ദി ഇത്തരത്തിലൊരു പരാമർശത്തിന് വിധേയമാവുന്നതെന്ന് യു.എന്നിലെ ഇന്ത്യയുടെ സ്ഥിരാംഗം ടി.എസ് തിരുമൂർത്തി വ്യക്തമാക്കി.
ഇതോടെ യു.എൻ ഡിപ്പാർട്ട്‌മെന്റ് ഒഫ് ഗ്ലോബൽ കമ്മ്യൂണിക്കേഷൻ മെസ്സേജുകൾക്കും മറ്റുപ്രധാന വിനിമയ പ്രക്രിയകൾക്കും ഉപയോഗപ്പെടുത്തി ഹിന്ദി പ്രചരിപ്പിക്കുന്നതിന് വഴി തുറക്കുമെന്നും തിരുമൂർത്തി അഭിപ്രായപ്പെട്ടു. യു.എന്നിന്റെ ഔദ്യോഗിക - അനൗദ്യോഗിക ആശയവിനിമയങ്ങളിൽ വിവിധ ഭാഷകൾ ഉൾപ്പെടുത്തണമെന്നാണ് ഇന്ത്യയുടെ നിലപാട്.
യു.എൻ പൊതുസഭ വെള്ളിയാഴ്ച അവതരിപ്പിച്ച പ്രമേയത്തിലാണ് ഹിന്ദിയെക്കുറിച്ച് പ്രത്യേക പരാമർശമുള്ളത്. ഉറുദു, ബംഗ്ലാ എന്നീ ഭാഷകളെപ്പറ്റിയും പരാമർശിക്കപ്പെട്ടു. യു.എന്നിന്റെ ഔദ്യോഗിക ഭാഷകൾക്ക് പുറമേ അനൗദ്യോഗികമായ സംവിധാനമായി മറ്റുഭാഷകൾ കൂടി പരിഗണിക്കുന്നതാണ് പ്രമേയം. അറബിക്, ചൈനീസ്, ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യൻ, സ്പാനിഷ് എന്നിവയെയാണഅ യു.എൻ ഔദ്യോഗിക ഭാഷകളായി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ യു.എന്നിന്റെ പ്രവർത്തനങ്ങളെ കൂടുതൽ സുഗമമാക്കുന്നതിന് ബഹുഭാഷസംവിധാനം സ്വീകരിക്കുന്നത് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.
ജനറൽ അസംബ്ലിയിൽ ഇന്ത്യയടക്കമുള്ള നിരവധി രാജ്യങ്ങൾ വിവിധ ഭാഷകൾ തുല്യ മാനദണ്ഡങ്ങൾ പാലിച്ച് യു.എന്നിന്റെ ആശയവിനിമയങ്ങളുടെ ഭാഗമാക്കണമെന്ന നിലപാടാണ് സ്വീകരിക്കുന്നത്.
ബഹുഭാഷ സംവിധാനം അനിവാര്യം
യു.എൻ ആശയവിനിമയങ്ങളിൽ ബഹുഭാഷ സംവിധാനം ഏർപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് തിരുമൂർത്തി ചൂണ്ടിക്കാണിച്ചു. ഇത് കൈവരിക്കാൻ യു.എന്നിന് ഇന്ത്യയുടെ എല്ലാ പിന്തുണയും നൽകുമെന്ന് തിരുമൂർത്തി പ്രസ്താവിച്ചു. ഹിന്ദിയെക്കുറിച്ച് പരാമർശിച്ചതിന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന് തിരുമൂർത്തി പ്രത്യേകം നന്ദി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |