ഗുവാഹത്തി: നാഗാലാൻഡിൽ വിഘടനവാദികളെന്ന് തെറ്റിദ്ധരിച്ച് ഗ്രാമീണർക്ക് നേരെ സൈന്യം നടത്തിയ വെടിവയ്പിൽ 14 പേർ കൊല്ലപ്പെട്ട സംഭവത്തിന്റെ കുറ്റപത്രത്തിൽ 29 ജവാന്മാരും ഒരു സൈനിക ഓഫിസറുമടക്കം 30 സൈനികരുടെ പേര് ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് നാഗാ പൊലീസ് മേധാവി. നാഗാലാൻഡ് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. സൈനികർ സ്റ്റാൻഡേഡ് ഓപ്പറേഷൻ നടപടിക്രമങ്ങളടക്കം പാലിച്ചില്ലെന്ന് അന്വേഷണസംഘം പറഞ്ഞു.
കുറ്റപത്രത്തിൽ പേരുള്ള സൈനികർക്കെതിരെ നടപടിയെടുക്കാൻ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനോട് അനുവാദം തേടിയിട്ടുണ്ട്. ഇതേ ആവശ്യമുന്നയിച്ച് പ്രതിരോധ മന്ത്രാലയത്തിനും കത്തയച്ചു. സൈന്യത്തിന് പ്രത്യേക അധികാരം നൽകുന്ന അഫ്സ്പയ്ക്ക് കീഴിലാണ് നാഗാലാൻഡിന്റെ വലിയൊരു ഭാഗം. ഇതിനാലാണ് നിയമനടിപടിയെടുക്കാൻ സംസ്ഥാനം കേന്ദ്രത്തിന്റെ അനുമതി തേടിയത്.
അതേസമയം, വിഷയത്തിൽ സൈനിക കോടതിയുടെ അന്വേഷണം പുരോഗമിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |