പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ
ഭോപ്പാൽ: ഭോപ്പാലിലെ ടി.ടി നഗറിൽ ലൈംഗികാതിക്രമം തടയാൻ ശ്രമിച്ച യുവതിയെ അക്രമികൾ പേപ്പർ കട്ടർ കൊണ്ട് പരിക്കേൽപ്പിച്ചു. മുഖത്ത് 118 തുന്നലുകളിട്ടു.
ടി.ടി നഗറിലെ ശ്രീ പാലസ് ഹോട്ടലിനു സമീപത്താണ് സംഭവം. യുവതിയും ഭർത്താവും ഹോട്ടലിലേക്ക് വന്നതായിരുന്നു. ഭർത്താവ് ഹോട്ടലിനുള്ളിലായിരിക്കുമ്പോൾ ബൈക്ക് പാർക്കിംഗുമായി ബന്ധപ്പെട്ട് യുവതിയും പ്രതികളും തമ്മിൽ വാക്കേറ്റമുണ്ടായി. പ്രതികൾ യുവതിയെ അശ്ലീലം പറഞ്ഞു. അത് ചോദ്യം ചെയ്ത യുവതി മൂന്നു പ്രതികളിലൊരാളെ അടിക്കുകയും ശേഷം ഹോട്ടലിനുള്ളിലേക്ക് പോവുകയും ചെയ്തു.
ദമ്പതികൾ ഹോട്ടലിൽ നിന്ന് ഇറങ്ങിയപ്പോൾ പ്രതികൾ പേപ്പർ കട്ടർ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. മുഖത്ത് ഗുരുതര പരിക്കേറ്റ യുവതിയെ ഭർത്താവ് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയക്ക് വിധേയയാക്കി.
സംഭവത്തിൽ ബാദ്ഷാ ബെഗ്, അജയ് എന്ന ബിട്ടി സിബ്ദെ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു പ്രതിയെ കൂടി പിടികൂടാനുണ്ടെന്നും പൊലീസ് പറഞ്ഞു. ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാൻ ഇന്ന് ദമ്പതികളെ സന്ദർശിച്ചു. യുവതിയുടെ ചികിത്സ സർക്കാർ ഏറ്റെടുത്തു. യുവതിയുടെ ധൈര്യത്തെ അഭിനന്ദിച്ച മുഖ്യമന്ത്രി അവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു. യുവതി മറ്റുള്ളവർക്ക് മാതൃകയാണ്. കുറ്റവാളികൾ ഒരിക്കലും രക്ഷപ്പെടില്ല. അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ശിവ്‌രാജ് സിംഗ് ചൗഹാൻ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |