കൊളംബോ: ശ്രീലങ്കയിൽ കാറ്റിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതി പ്രമുഖ വ്യവസായികളായ ഗൗതം അദാനി ഗ്രൂപ്പിന് നൽകണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രാജപക്സയെ സമ്മർദ്ദത്തിലാക്കിയെന്ന ആരോപണമുന്നയിച്ച ഉദ്യോഗസ്ഥൻ പ്രസ്താവന പിൻവലിച്ച് പദവി രാജിവച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച ശ്രീലങ്കൻ പാർലമെന്റിന്റെ പൊതുമേഖല സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കമ്മിറ്റിയുടെ തുറന്ന വാദം കേൾക്കലിനിടെയാണ് സിലോൺ ഇലക്ട്രിസിറ്റി ബോർഡ് (സി.ഇ.ബി) ചെയർമാൻ എം.എം.സി ഫെർഡിനാൻഡോയാണ് മോദിക്കെതിരെ ആരോപണം ഉന്നയിച്ചത്. ശ്രീലങ്കയിലെ മാന്നാർ ജില്ലയിൽ 500 മെഗാവാട്ട് പുനരുപയോഗ ഊർജ്ജ പദ്ധതിയുമായി ബന്ധപ്പെട്ടാണ് ആരോപണങ്ങൾ. ഇത് ശ്രീലങ്കൻ മാദ്ധ്യമങ്ങളിൽ വലിയ വാർത്തയായതിന് പിന്നാലെ ആരോപണം നിഷേധിച്ച് പ്രസിഡന്റ് ഗോതബയ രാജപക്‌സെ ട്വീറ്റ് ചെയ്തു.
പിന്നാലെയാണ് ഉദ്യോഗസ്ഥൻ പ്രസ്താവന പിൻവലിച്ച് രാജിവച്ചത്.
ഊർജ്ജ പദ്ധതികൾക്കായുള്ള കരാർ മത്സരാധിഷ്ഠിത ലേലത്തിലൂടെ വേണമെന്ന നിയമം ശ്രീലങ്ക അടുത്തിടെ മാറ്റിയിരുന്നു. അദാനി ഗ്രൂപ്പിന് മാന്നാർ ഊർജ്ജ പദ്ധതിയുടെ കരാർ സുഗമമാക്കാനാണ് സർക്കാർ ഈ മാറ്റം വരുത്തിയതെന്നാണ് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നത്.
ഡിസംബറിൽ ശ്രീലങ്കയിലെ മാന്നാറിലും പൂനേരിനിയിലുമുള്ള രണ്ട് കാറ്റാടി വൈദ്യുതപദ്ധതിയുടെ പ്രോജക്ടുകൾ അദാനി ഗ്രൂപ്പിന് ലഭിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഒക്ടോബറിൽ ഗൗതം അദാനി ശ്രീലങ്കൻ പ്രസിന്റുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |