നൂഡൽഹി: നാഷണൽ ഹെറാൾഡ് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ തുടർച്ചയായ രണ്ടാം ദിവസവും എൻഫോഴ്‌സ്‌മെന്റ് ഡയറക‌്‌ടറേറ്റ് (ഇ.ഡി) 10 മണിക്കൂർ ചോദ്യം ചെയ്തു. ഇന്ന് വീണ്ടും ഹാജരാകണം.
സഹോദരി പ്രിയങ്ക ഗാന്ധിക്കൊപ്പം ഇന്നലെ രാവിലെ 11.05നാണ് രാഹുൽ ഇ.ഡി ആസ്ഥാനത്തെത്തിയത്. ചോദ്യം ചെയ്യലിനിടെ വൈകിട്ട് 3.30ന് ഒരു മണിക്കൂർ ഇടവേളയിൽ വീട്ടിലേക്ക് പോയി. തുടർന്ന് 4.30ന് തിരിച്ചെത്തി. അസി. ഡയറക്ടർ ഉൾപ്പെടെയുള്ള മൂന്ന് ഉദ്യോഗസ്ഥരാണ് ചോദ്യം ചെയ്യുന്നത്. ഇന്നലെ 20 ചോദ്യങ്ങളാണ് ഇ.ഡി ചോദിച്ചതെന്നറിയുന്നു.
നേതാക്കളെ വലിച്ചിഴച്ച് പൊലീസ്
ഇന്നലെയും പ്രതിഷേധിച്ച കോൺഗ്രസ് നേതാക്കളും പൊലീസും ഏറ്റുമുട്ടി. കോൺഗ്രസ് ആസ്ഥാനത്തേക്ക് വന്ന എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, ജെബി മേത്തർ എന്നിവരെയടക്കം വഴിയിൽ അറസ്റ്റു ചെയ്‌ത് വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തിൽ കയറ്റിയത്. തിങ്കളാഴ്ചത്തേതിന് സമാനമായ രംഗങ്ങളാണ് ഇന്നലെയും കോൺഗ്രസ് ആസ്ഥാനത്തിന് സമീപത്തെ റോഡുകളിലുണ്ടായത്.
രാഹുലിനെ അനുഗമിക്കാനുള്ള നേതാക്കളുടെ ശ്രമവും പൊലീസ് തടഞ്ഞു. മുഖ്യമന്ത്രിമാരായ അശോക് ഗെലോട്ട്, ഭൂപേഷ് ബഗേൽ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, അധീർ രഞ്ജൻ ചൗധരി, ദീപേന്ദർ സിംഗ് ഹൂഡ തുടങ്ങിയ നേതാക്കളെ അറസ്റ്റു ചെയ്തു. ഭ്രാന്ത് പിടിച്ച സർക്കാരിന്റെ പ്രതികരണമാണിതെന്ന് കോൺഗ്രസ് പ്രതികരിച്ചു. പ്രതിഷേധം നേരിടാൻ കൂടുതൽ പൊലീസിനെ വിന്യസിച്ചിരുന്നു. ഞായറാഴ്ച രാത്രി പ്രഖ്യാപിച്ച നിരോധനാജ്ഞ നീക്കിയിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |