ന്യൂഡൽഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ സംയുക്ത സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിൽ വിളിച്ച പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗം തീരുമാനിച്ചു. അതേസമയം, ടി.ആർ.എസ്, ആം ആദ്മി പാർട്ടി, ബി.ജെ.ഡി, അകാലിദൾ, വൈ.എസ്.ആർ കോൺഗ്രസ് എന്നീ പാർട്ടികൾ യോഗത്തിൽ നിന്ന് വിട്ടുനിന്നു. ബി.ജെ.പിക്കെതിരായ സഖ്യത്തിൽ മമതയുടെ തൃണമൂൽ കോൺഗ്രസിനൊപ്പം പ്രവർത്തിക്കാൻ തയ്യാറാണെങ്കിലും കോൺഗ്രസിനെ ക്ഷണിച്ചതിൽ പ്രതിഷേധിച്ചാണ് വിട്ടുനിന്നതെന്ന് ടി.ആർ.എസ് വ്യക്തമാക്കി. കോൺഗ്രസുമായി ചേർന്ന് തിരഞ്ഞെടുപ്പിനെ നേരിടാനും വേദി പങ്കിടാനും തയ്യാറല്ലെന്നും പാർട്ടി അറിയിച്ചു.
രാഷ്ട്രപതി സ്ഥാനാർത്ഥിയായി ശരദ് പവാറിന്റെ പേരാണ് യോഗത്തിൽ ഐക്യകണ്ഠേന ഉയർന്നത്. സ്ഥാനാർത്ഥിയാകാനില്ലെന്ന് പവാർ അറിയിച്ചതായി ഡി.എം.കെ നേതാവ് ടി.ആർ. ബാലു പറഞ്ഞു. പിന്നീട് ശരദ്പവാറും ട്വിറ്ററിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചു. പവാറുമായി ഇക്കാര്യത്തിൽ കൂടുതൽ ചർച്ച നടത്തും. ഫാറൂഖ് അബ്ദുള്ള, ഗോപാൽകൃഷ്ണ ഗാന്ധി എന്നിവരുടെ പേരുകളും മമത നിർദ്ദേശിച്ചു. ഗോപാൽ കൃഷ്ണ ഗാന്ധിയെ സി.പി.എമ്മും നിർദ്ദേശിച്ചിരുന്നു.
ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ നടന്ന യോഗത്തിൽ കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, ശിവസേന, എൻ.സി.പി, ഡി.എം.കെ, ആർ.ജെ.ഡി, സി.പി.എം, സി.പി.ഐ, മുസ്ലിംലീഗ്, ആർ.എസ്.പി, ആർ.എൽ.ഡി, പി.ഡി.പി, നാഷണൽ കോൺഫറൻസ്, ജെ.ഡി.എസ്, ജെ.എം.എം, സി.പി.ഐ (എം.എൽ) തുടങ്ങിയ പാർട്ടികൾ പങ്കെടുത്തപ്പോൾ അഞ്ച് കക്ഷികൾ വിട്ടു നിന്നത് പ്രതിപക്ഷത്തെ വിള്ളൽ തുറന്നു കാട്ടി.
എല്ലാ സംഘടനകളുമായും അഭിപ്രായ സമന്വയമുണ്ടാക്കിയ ശേഷമാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കേണ്ടതെന്ന്
ടി.ആർ.എസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖർ റാവു
ചൂണ്ടിക്കാട്ടി. പൊതുസ്ഥാനാർത്ഥിയെ കണ്ടെത്തിയശേഷം യോഗം ചേരാമെന്നാണ് എ.എ.പിയുടെ നിലപാട്.
കോൺഗ്രസ് സാന്നിദ്ധ്യം ചൂണ്ടിക്കാട്ടിയാണ്
എൻ.ഡി.എ മുൻ സഖ്യകക്ഷി അകാലിദളും വിട്ടുനിന്നത്. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുന്നതിന്റെ ഭാഗമായല്ല യോഗമെന്ന് മമതയുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയതിന് ശേഷമാണ് ഇടത് പാർട്ടികൾ യോഗത്തിൽ പങ്കെടുത്തത്.
മോദി വിരുദ്ധ പ്രമേയത്തിലും ഭിന്നത
യോഗത്തിൽ മമതാബാനർജി കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരായ അവതരിപ്പിച്ച പ്രമേയത്തെ ചൊല്ലി ഭിന്നത. ബുൾഡോസർ വിഷയത്തെ അപലപിച്ച പ്രമേയമാണ് മുന്നറിയിപ്പില്ലാതെ അവതരിപ്പിച്ചെന്ന പേരിൽ ചില കക്ഷികൾ എതിർത്തത്.
ചർച്ചകളുമായി ബി.ജെ.പിയും
അതിനിടെ, കേന്ദ്ര മന്ത്രി രാജ്നാഥ് സിംഗ് ഭരണപക്ഷത്തിന്റെ പൊതുസ്ഥാനാർത്ഥിക്കായി മമതാ ബാനർജി, മല്ലികാർജ്ജുന ഖാർഗെ, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവരെ ഫോണിൽ ബന്ധപ്പെട്ടു. ഡൽഹിയിൽ മമതയുടെ യോഗത്തിന് മുമ്പായിരുന്നു രാജ്നാഥിന്റെ നീക്കം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |