ന്യൂഡൽഹി:പ്രഗതി മൈതാൻ സംയോജിത ഇടനാഴി പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചു. പ്രധാന തുരങ്കവും അഞ്ച് അടിപ്പാതകളുമടങ്ങിയ പദ്ധതിയാണ് ഇത്.
പ്രശ്നങ്ങൾ പരിഹരിക്കുകയും പുതിയ പ്രതിജ്ഞകൾ എടുക്കുകയും അവ സാക്ഷാത്‌ക്കരിക്കാൻ അക്ഷീണം പ്രവർത്തിക്കുകയും ചെയ്യുന്ന പുതിയ ഇന്ത്യയാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു. 21-ാം നൂറ്റാണ്ടിന്റെ ആവശ്യങ്ങൾക്കനുസരിച്ച് പ്രഗതി മൈതാനത്തെ മാറ്റാനുള്ളതാണ് ഈ പദ്ധതി. രാജ്യ തലസ്ഥാനത്ത് ലോകോത്തര പരിപാടികൾക്കായുള്ള അത്യാധുനിക സൗകര്യങ്ങൾ, പ്രദർശനശാലകൾ എന്നിവയൊരുക്കും. ആദ്യമായാണ് ഒരു സർക്കാർ നഗരാസൂത്രണത്തിന് ഇത്ര പ്രാധാന്യം നൽകുന്നത്. ഡൽഹിയിലെ ജനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ വലിയൊരു സമ്മാനമാണ് പദ്ധതി. സെൻട്രൽ വിസ്ത പദ്ധതി അതിവേഗം മുന്നോട്ട് പോകുന്നതിൽ സംതൃപ്തി പ്രകടിപ്പിച്ച പ്രധാനമന്ത്രി വരും ദിവസങ്ങളിൽ രാജ്യ തലസ്ഥാനം ആഗോള തലത്തിൽ ചർച്ചാ വിഷയമാകുമെന്നും പറഞ്ഞു. സംയോജിത ഇടനാഴിയിലൂടെ സമയത്തോടൊപ്പം 55 ലക്ഷം ലിറ്റർ ഇന്ധനവും ലാഭിക്കും. ഗതാഗത തിരക്ക് കുറയ്ക്കും. അഞ്ച് ലക്ഷം മരങ്ങൾ നട്ട് പിടിപ്പിക്കുന്നതിന് തുല്യമായ പാരിസ്ഥിതിക മെച്ചം ഇടനാഴിയിലൂടെ ലഭിക്കും. തുരങ്കത്തിലെ കലാസൃഷ്ടികൾ ലോകത്തിലെ ഏറ്റവും നീളമേറിയ ആർട്ട് ഗാലറികളിൽ ഒന്നായിരിക്കാം. ഞായറാഴ്ച്ചകളിൽ ഏതാനും മണിക്കൂറുകളെങ്കിലും തുരങ്കം സ്കൂൾ കുട്ടികൾക്കും കാൽ നടയാത്രക്കാർക്കും മാറ്റി വയ്ക്കാമെന്നും പ്രധാനമന്ത്രി നിർദേശിച്ചു.
920 കോടി ചെലവ്
പ്രഗതി മൈതാൻ സംയോജിത ഗതാഗത ഇടനാഴി 920 കോടിയിലധികം ചെലവഴിച്ചാണ് നിർമ്മിച്ചത്. പ്രഗതി മൈതാനത്ത് ലോകോത്തര പ്രദർശന - സമ്മേളന കേന്ദ്രത്തിലേക്ക് തടസമില്ലാതെ വഴിയൊരുക്കുകയാണ് ലക്ഷ്യം. പ്രധാന തുരങ്കം റിംഗ് റോഡിനെ ഇന്ത്യാഗേറ്റുമായി ബന്ധിപ്പിക്കുന്നു. ഇത് പുരാന കിലാ റോഡ് വഴി പ്രഗതി മൈതാനത്തിലൂടെ കടന്ന് പോകുന്നു. ആറ് വരി തുരങ്കത്തിനൊപ്പം ആറ് അടിപ്പാതകളുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |