ഗാന്ധിനഗർ: കഴിഞ്ഞ ദിവസം അമ്മയുടെ 99-ാം ജന്മത്തിൽ പ്രധാനമന്ത്രി പങ്കുവച്ച ഹൃദയസ്‌പർശിയായ കുറിപ്പിൽ ബാലകാല്യ സുഹൃത്ത് അബ്ബാസ് ഭായിയെക്കുറിച്ച് പരാമർശിച്ചിരുന്നു. കുറിപ്പ് സോഷ്യൽമീഡിയയിൽ വൈറലായതോടെ ഈ അബ്ബാസ് എവിടെയാണെന്നായി ചോദ്യം. വ്യാപക തെരച്ചിലിനൊടുവിൽ നെറ്രിസൺസ് ഇതിനുള്ള ഉത്തരവും കണ്ടെത്തി.
ഗുജറാത്ത് സർക്കാരിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പിൽ ക്ലാസ് - 2 ജീവനക്കാരനായിരുന്ന അബ്ബാസ്, ഏതാനും മാസങ്ങൾക്കു മുമ്പ് ജോലിയിൽ നിന്ന് വിരമിച്ച് ഇപ്പോൾ ഇളയമകനൊപ്പം ഓസ്ട്രേലിയയിലെ സിഡ്നിയിൽ കഴിയുകയാണ്.
രണ്ട് ആൺമക്കളാണ് അബ്ബാസിന്. മൂത്തയാൾ ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ ഖേരാലു തഹസിൽദാരാണെന്നും നെറ്റിസൺസ് കണ്ടെത്തി. അബ്ബാസിന്റെ ഫോട്ടോ കണ്ട മോദിയുടെ സഹോദരൻ ബാലകാല്യ സുഹൃത്തിനെ തിരിച്ചറിഞ്ഞു.
തന്റെ വീട്ടിൽ താമസിച്ചാണ് അബ്ബാസ് ഭായി ഹൈസ്കൂൾ പഠനം നടത്തിയതെന്നും അമ്മ പെരുന്നാളിന് ഭായിക്ക് ഇഷ്ടപ്പെട്ട ആഹാരമുണ്ടാക്കി നൽകിയിരുന്നതായും മോദി പറഞ്ഞിരുന്നു. മോദിയുടെ പിതാവ് ദാമോദർദാസിന്റെ സുഹൃത്തിന്റെ മകനാണ് അബ്ബാസ്. സുഹൃത്ത് അകാലത്തിൽ മരിച്ചതിന് ശേഷം മകനായ അബ്ബാസിനെ ദാമോദർദാസ് വീട്ടിലേക്കു കൂട്ടിക്കൊണ്ടുവരികയായിരുന്നു. അമ്മ സ്വന്തം മക്കളെപോലെ അബ്ബാസിനെ സംരക്ഷിച്ച കാര്യവും മോദി എടുത്തുപറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |