ഹൈദരാബാദ്: പ്രവാചക പരമാർശം നടത്തിയ ബി.ജെ.പി മുൻ വക്താവ് നൂപുർ ശർമ ആറ് മാസത്തിനുള്ളിൽ വലിയ നേതാവായി ഉയർത്തിക്കാട്ടപ്പെടുമെന്നും അവരെ ബി.ജെ.പി ഡൽഹി മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കുമെന്നും എ.ഐ.എം.ഐ.എം നേതാവും എം.പിയുമായ അസദുദ്ദീൻ ഒവൈസി പറഞ്ഞു. നൂപുറിനെ അറസ്റ്റ് ചെയ്ത് ഭരണഘടന പ്രകാരമുള്ള നടപടിയെടുക്കണമെന്ന് ഒവൈസി ആവശ്യപ്പെട്ടു.
'നൂപുർ ശർമയെ ബി.ജെ.പി സംരക്ഷിക്കുകയാണ്. 6–7 മാസത്തിനുള്ളിൽ ഇവർ വലിയ നേതാവായി മാറുമെന്ന് എനിക്കറിയാം. ഡൽഹി മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാനും സാദ്ധ്യതയുണ്ട്. അവരെ അറസ്റ്റ് ചെയ്ത് തെലങ്കാനയിലേക്ക് കൊണ്ടുവരാൻ തെലങ്കാന മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചെങ്കിലും അദ്ദേഹം ഒരക്ഷരം മിണ്ടുന്നില്ല. നൂപുറിനെതിരെ എ.ഐ.എം.ഐ.എം പരാതി നൽകിയിട്ടുണ്ട്.' – ഒവൈസി പറഞ്ഞു.
വിവാദപരാമർശത്തിനു പിന്നാലെ രാജ്യത്തെ നിരവധി പൊലീസ് സ്റ്റേഷനുകളിൽ നൂപുർ ശർമയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. നൂപുറിനെ തേടി മുംബയ് പൊലീസ് ഡൽഹിയിലെത്തിയെങ്കിലും പിടികൂടാനായില്ല. ഇവർ ഒളിവിലാണെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |