കാബൂൾ: കാബൂളിലെ കർതെ പർവാനിലെ ഗുരുദ്വാരയിലുണ്ടായ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഐസിസ് ഏറ്റെടുത്തതിന് പിന്നാലെ അഫ്ഗാനിസ്ഥാൻ ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ കാബൂളിലെത്തി സിക്ക് സമൂഹത്തെ കണ്ടു പിന്തുണയറിയിച്ചു. ആക്രമണത്തിൽ തകർന്ന ഗുരുദ്വാര പുഃനർനിർമിക്കാമെന്നും താലിബാൻ സംഘം ഉറപ്പുനൽകി. കഴിഞ്ഞ ദിവസം ഗുരുദ്വാരയിലുണ്ടായ ആക്രമണത്തിൽ സിക്കുകാരനടക്കം രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു.
ആക്രമണത്തെ അപലപിച്ച ഇന്ത്യ കഴിഞ്ഞ ദിവസം അഫ്ഗാനിലെ 111 സിക്ക്,ഹിന്ദു മതവിശ്വാസികൾക്ക് ഇ-വിസ അനുവദിച്ചിരുന്നു. ഇവരെ ഒഴിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ബി.ജെ.പി നേതാവിന്റെ പ്രവാചക പരാമർശത്തിലുള്ള പ്രതികാരമായാണ് ഗുരുദ്വാരയ്ക്ക് നേരെ ആക്രമണം നടത്തിയതെന്നായിരുന്നു ഐസിസിന്റെ വാദം.
ആഭ്യന്തരമന്ത്രാലയ സുരക്ഷ മേധാവി മൗലവി സെയ്നുല്ല ആബറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കാബൂളിലെത്തിയത്. മരിച്ചവരുടെ കുടുംബത്തിന് ഒരുലക്ഷം അഫ്ഗാനിയും പരിക്കേറ്റവർക്ക് 50,000 അഫ്ഗാനിയും നഷ്ടപരിഹാരമായി താലിബാൻസംഘം പ്രഖ്യാപിച്ചതായി ഗുരുദ്വാര പ്രസിഡന്റ് ഗുർനാം സിംഗ് പറഞ്ഞു. ഗുരുദ്വാര അറ്റകുറ്റപ്പണി നടത്താൻ ഒന്നരലക്ഷം അഫ്ഗാൻ രൂപയും അനുവദിച്ചു. മേഖലയിൽ ശുചീകരണം നടത്താൻ തൊഴിലാളികളെ ഏർപ്പെടുത്തി. രാജ്യത്തെ ഹിന്ദു,സിഖ് വിഭാഗങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ നടപടികൾ സ്വീകരിക്കുമെന്നും സംഘം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |