ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ 50 മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യൽ തന്നെ തളർത്തിയില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ഇ.ഡിയുടെ ചോദ്യം ചെയ്യൽ രീതികളെക്കുറിച്ചും ഇന്നലെ കോൺഗ്രസ് സംഘടിപ്പിച്ച സത്യാഗ്രഹ പരിപാടിയിൽ രാഹുൽ വിശദീകരിച്ചു.
അഞ്ചു ദിവസവും ഇ.ഡി ഒാഫീസിലെ ഒരു ഇരുട്ടു മുറിയിലാണ് ചോദ്യം ചെയ്തത്. മൂന്നു ഒാഫീസർമാരുണ്ടായിരുന്നു. ഇടയ്‌ക്ക് നിർദ്ദേശങ്ങൾക്കായി അവർ മുറിക്ക് പുറത്തുപോകും. തുടർന്ന് മണിക്കൂറുകൾ താൻ മുറിയിലിരിക്കും. അവരുടെ എല്ലാ ചോദ്യങ്ങൾക്കും ക്ഷമയോടെ മറുപടി നൽകിയെന്നും രാഹുൽ പറഞ്ഞു.
മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിൽ തളരുമെന്ന് കരുതേണ്ടെന്നും രാഹുൽ പറഞ്ഞു. ഇരുട്ടുമുറിയിലെ കസേരയിൽ താൻ ഒറ്റയ്‌ക്കല്ല. അവിടെ കോൺഗ്രസിന്റെ എല്ലാ നേതാക്കളും പ്രവർത്തകരുടെയും മനസ്സ് തനിക്കൊപ്പമുണ്ട്. സർക്കാറിനെതിരെ നിൽക്കുന്ന ഓരോ ഇന്ത്യക്കാരനും തന്റെ പിറകിലുണ്ടെന്നും പിന്നെ എങ്ങനെ ക്ഷീണിതനാകുമെന്നും രാഹുൽ ചോദിച്ചു.
തളരാതെ, ക്ഷമയോടെ ഇരിക്കുന്നത് എങ്ങനെയെന്ന് ഇ.ഡി ഒാഫീസിലെ ഉദ്യോഗസ്ഥർ ചോദിച്ചപ്പോൾ ശരിയായ ഉത്തരം നൽകിയില്ല. വിപാസന പരിശീലനമാണ് അതിന്റെ രഹസ്യമെന്ന് മാത്രം പറഞ്ഞു. അവർ തന്നെ അഭിനന്ദിച്ചു. സത്യത്തിനായി നിലകൊള്ളുന്ന കോൺഗ്രസ് നേതാക്കളെ പേടിപ്പിക്കാനോ, സമ്മർദ്ദത്തിന് അടിമപ്പെടുത്താനോ കഴിയില്ലെന്ന് അവർ മനസ്സിലാക്കിയെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
പ്രതിഷേധരംഗത്ത് കേരള നേതാക്കൾ
ഇ.ഡി നടപടിക്കെതിരെയും കേന്ദ്രസർക്കാരിന്റെ അഗ്‌നിപഥ് പദ്ധതിക്കെതിരെയും കോൺഗ്രസ് ജന്ദർമന്ദറിൽ നടത്തുന്ന സത്യാഗ്രഹ പ്രതിഷേധ പരിപാടിയിൽ കേരളത്തിൽ നിന്നടക്കമുള്ള പാർട്ടി എം.എൽ.എമാരെയും അണിനിരത്തി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നേതൃത്വത്തിൽ എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, ടി. സിദ്ധിഖ്, എം. വിൻസെന്റ്, അൻവർ സാദത്ത്, സനീഷ് കുമാർ ജോസഫ്, ഷാഫി പറമ്പിൽ, പി.സി. വിഷ്‌ണുനാഥ്, സജീവ് ജോസഫ്, സണ്ണി ജോസഫ്, എൽദോസ് കുന്നപ്പള്ളി, ടി.ജെ. വിനോദ്, റോജി.എം. ജോൺ, എ.പി. അനിൽകുമാർ, ഐ.സി. ബാലകൃഷ്‌ണൻ, മാത്യു കുഴൽനാടൻ തുടങ്ങിയവരും പങ്കെടുത്തു. മുതിർന്ന നേതാക്കളായ മല്ലികാർജ്ജുന ഖാർഗെ, കെ.സി. വേണുഗോപാൽ, സൽമാൻ ഖുർഷിദ്, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |