SignIn
Kerala Kaumudi Online
Thursday, 25 April 2024 4.47 PM IST

ലോക്‌സഭാ ഉപതി​രഞ്ഞെടുപ്പ്: യു.പി​യി​ൽ ബി​.ജെ.പി​ ആധി​പത്യം, പഞ്ചാബി​ൽ ആംആദ്മി​ക്ക് തി​രി​ച്ചടി​

yogi-victory

ന്യൂഡൽഹി​: ഉപതിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ച ബി.ജെ.പി ഉത്തർപ്രദേശിലെ രാംപൂർ, അസംഗഡ് ലോക്‌സഭാ സീറ്റുകൾ സമാജ്‌വാദി പാർട്ടിയിൽ നിന്ന് പിടിച്ചെടുത്തു. പഞ്ചാബ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഭഗവന്ത് സിംഗ് മാന്റെ രാജിയെ തുടർന്ന് പഞ്ചാബിലെ സഗ്രൂരിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ശിരോമണി അകാലിദൾ വിമത വിഭാഗം ജയിച്ചതോടെ ആംആദ്‌മി പാർട്ടി ലോക്‌സഭയിൽ സംപൂജ്യരായി.

ശിരോമണി സ്ഥാനാർത്ഥി സിമ്രാൻജിത് സിംഗ് മാൻ ആംആദ്‌മിയുടെ ഗുർമൈൽ സിംഗിനെ 5822 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.

സമാജ്‌വാദി പാർട്ടി നേതാക്കളായ അഖിലേഷ് യാദവും അസംഖാനും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് അസംഗഡിലും രാംപൂരിലും ഉപതിരഞ്ഞെടുപ്പ് നടത്തിയത്. അസംഗഡിൽ ബി.ജെ.പിയുടെ ദിനേശ് ലാൽ നിരാഹുവ തൊട്ടടുത്ത സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥി ധർമ്മേന്ദ്ര യാദവിനെ 40,000ൽ പരം വോട്ടുകൾക്ക് തോൽപ്പിച്ചു. രാംപൂരിൽ സമാജ്‌വാദി പാർട്ടിയുടെ മുഹമ്മദ് അസീംരാജയെ 8679 വോട്ടുകൾക്ക് പിന്നിലാക്കി ബി.ജെ.പിയുടെ ഘൻശ്യാം ലോധി വിജയിച്ചു.

യു.പിയിൽ നിന്നുള്ള ബി.ജെ.പി ലോക്‌സഭാ എം.പിമാർ 71 ആയി. സമാജ്‌വാദിപാർട്ടിയുടെ അംഗബലം മൂന്നായി കുറഞ്ഞു.

 ആപ്പിന് നിരാശ

മുഖ്യമന്ത്രിയുടെ മുൻ മണ്ഡലത്തിൽ ( 2014-2.11ലക്ഷം ഭൂരിപക്ഷം, 2019-1.10ലക്ഷം ഭൂരിപക്ഷം) നേരിട്ട പരാജയം ആംആദ്‌മി പാർട്ടിക്ക് ലോക്‌സഭയിൽ പ്രാതിനിദ്ധ്യമില്ലാതാക്കി. ഇക്കൊല്ലം ആദ്യം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ 9 നിയമസഭാ മണ്ഡലങ്ങളും തൂത്തു വാരിയ ആംആദ്‌മി പാർട്ടിക്ക് ദീപ് സിദ്ധു, മൂസെവാല എന്നിവരുടെ കൊലപാതകം തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. തീവ്രവാദ രാഷ്‌ട്രീയത്തിന് പഞ്ചാബിൽ സ്വാധീനമേറുന്നതിന്റെ സൂചനയായും സിമ്രാൻജിത് സിംഗ് മാന്റെ ജയം വിലയിരുത്തപ്പെടുന്നു.

അസംബ്ളി ഉപതിരഞ്ഞെടുപ്പ്:

ത്രിപുര മുഖ്യമന്ത്രിക്ക് ആശ്വാസ ജയം

ത്രിപുരയിൽ മുഖ്യമന്ത്രി മണിക് സാഹ ടൗൺ ബർദോവാലി സീറ്റിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ 6,104 വോട്ടുകൾക്ക് തൊട്ടടുത്ത കോൺഗ്രസ് സ്ഥാനാത്ഥിയായ ആശിഷ് കുമാർ സാഹയെ പരാജയപ്പെടുത്തി. ബിപ്ളവ് ദേബിന്റെ പിൻഗാമിയായി കഴിഞ്ഞ മാസം മുഖ്യമന്ത്രിയായ രാജ്യസഭാംഗം കൂടിയായ മണിക് സാഹയ്‌ക്ക് നിയമസഭാംഗമാകാൻ തിരഞ്ഞെടുപ്പ് ജയം അനിവാര്യമായിരുന്നു. സാഹ തോൽപ്പിച്ച ആശിഷ് കുമാർ ബി.ജെ.പിയിൽ നിന്ന് കോൺഗ്രസിൽ ചേർന്നതിനെ തുടർന്ന് രാജിവച്ച ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

ജുബാരാജ് നഗർ (മാലിന ദേബ്‌നാഥ്), സുർമ (സ്വപ്‌ന ദാസ്) മണ്ഡലങ്ങളിലും ബി.ജെ.പി ജയിച്ചു. എന്നാൽ തലസ്ഥാനമായ അഗർത്തലയിൽ ബി.ജെ.പിയിൽ നിന്ന് കോൺഗ്രസിലെത്തിയ സുദീപ് റോയ് ബർമനാണ് ജയിച്ചത്.

ഡൽഹിയിൽ രജീന്ദർനഗർ അസംബ്ളി മണ്ഡലം ആംആദ്‌മി നിലനിറുത്തി. രാഘവ് ചദ്ദ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഒഴിവുവന്ന മണ്ഡലത്തിൽ പാർട്ടി സ്ഥാനാർത്ഥി ദുർഗേഷ് പഥക് 11,468വോട്ടുകൾക്ക് ബി.ജെ.പിയുടെ രാജേഷ് ഭാട്ടിയെ പരാജയപ്പെടുത്തി. ജാർഖണ്ഡിൽ മന്ദാർ മണ്ഡലത്തിൽ കോൺഗ്രസിന്റെ സിൽപി നേഹ ടിർക്കി ജയിച്ചു. ആന്ധ്രയിലെ ആത്മാകൂറിൽ അന്തരിച്ച മുൻ മന്ത്രി മെക്കാപതി ഗൗതം റെഡ്ഡിയുടെ സഹോദരൻ വിക്രം റെഡ്ഡി (വൈ.എസ്.ആർ കോൺഗ്രസ്) ജയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, YOGI GOVT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.