പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥി പത്രിക നൽകി
ന്യൂഡൽഹി: രാഷ്‌ട്രപതി തിരഞ്ഞെടുപ്പിലെ പ്രതിപക്ഷ സംയുക്ത സ്ഥാനാർത്ഥി യശ്വന്ത്സിൻഹ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. രാഹുൽ ഗാന്ധി അടക്കം പ്രതിപക്ഷ നേതാക്കൾക്കൊപ്പമാണ് പാർലമെന്റിലെത്തി മുഖ്യ വരണാധികാരിയായ രാജ്യസഭാ സെക്രട്ടറി ജനറൽ പി.സി. മോഡിക്ക് പത്രിക നൽകിയത്. സിൻഹയുടെ പ്രചാരണത്തിനായി 11 അംഗ കമ്മിറ്റിക്ക് രൂപം നൽകി. അതിനിടെ, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ തെലങ്കാന രാഷ്‌ട്രീയ സമിതിയും (ടി.ആർ.എസ്) സിൻഹയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു.
തന്റെ എതിരാളിയായ ആദിവാസി നേതാവ് ദ്രൗപദി മുർമു ഒരു രാഷ്ട്രീയ പ്രതീകം മാത്രമാണെന്നും എൻ.ഡി.എ പിന്നാക്കക്കാർക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും പത്രിക നൽകിയശേഷം നടത്തിയ പത്രസമ്മേളനത്തിൽ യശ്വന്ത് സിൻഹ പറഞ്ഞു. മോദി സർക്കാർ പിന്നാക്ക സമുദായങ്ങൾക്ക് വേണ്ടി ഒന്നും നടപ്പാക്കിയിട്ടില്ല. ഇപ്പോഴത്തെ രാഷ്‌ട്രപതിയും പിന്നാക്ക സമുദായാംഗമാണ്. അതിനർത്ഥം ആ സമുദായത്തിന് നേട്ടമുണ്ടായെന്നാണോ? ആഭ്യന്തര ജനാധിപത്യമില്ലാത്തതിനാലാണ് താൻ ബി.ജെ.പി വിട്ടതെന്നും സിൻഹ വിശദീകരിച്ചു.
ശരത് പവാർ (എൻ.സി.പി), മല്ലികാർജ്ജുന ഖാർഗെ, ജയ്റാംരമേശ് (കോൺഗ്രസ്), ഡി.രാജ (സി.പി.ഐ), സീതാറാം യെച്ചൂരി (സി.പി.എം), അഭിഷേക് ബാനർജി (തൃണമൂൽ), അഖിലേഷ് യാദവ് (എസ്.പി), എ.രാജ (ഡി.എം.കെ), ഫാറൂഖ് അബ്ദുള്ള (നാഷണൽ കോൺഫറൻസ്), എൻ.കെ. പ്രേമചന്ദ്രൻ (ആർ.എസ്.പി), ഇ.ടി. മുഹമ്മദ് ബഷീർ (മുസ്ളിം ലീഗ്), കെ.ടി. രാമറാവു (ടി.ആർ.എസ്), മിസാ ഭാരതി (ആർ.ജെ.ഡി) തുടങ്ങിയ നേതാക്കളും പത്രിക സമർപ്പണത്തിന് ഉണ്ടായിരുന്നു. ആം ആദ്മി പാർട്ടി,ജെ.എം.എം പാർട്ടികളുടെ അസാന്നിദ്ധ്യം ശ്രദ്ധേയമായി. സിൻഹയുടെ പ്രചാരണത്തിനായി ജയ്റാം രമേശ് (കോൺഗ്രസ്), സീതാറാംയെച്ചൂരി (സി.പി.എം), തിരുച്ചി ശിവ (ഡി.എം.കെ), സുഖേന്തു റോയ് (തൃണമൂൽ), രാംഗോപാൽ യാദവ് (എസ്.പി), പ്രഫുൽ പട്ടേൽ (എൻ.സി.പി), രഞ്ജിത് റെഡ്ഡി (ടി.ആർ.എസ്), മനോജ് ഝാ (ആർ.ജെ.ഡി), ഡി. രാജ (സി.പി.ഐ) എന്നിവർക്കൊപ്പം ശിവസേന, പൊതുസമൂഹ പ്രതിനിധികളും അംഗങ്ങളായ കമ്മിറ്റിക്ക് രൂപം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |