ഹൈദരാബാദ്: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങൾ രൂപീകരിക്കുന്നതിനുള്ള മൂന്നു ദിവസത്തെ ബി.ജെ.പി ദേശീയ നിർവാഹക സമിതി യോഗം ഇന്ന് ഹൈദരാബാദിൽ തുടങ്ങി. തെലങ്കാനയിൽ അധികാരം പിടിക്കാൻ ലക്ഷ്യമിട്ടാണ് യോഗത്തിന് ഹൈദരാബാദ് വേദിയാക്കിയത്. മൂന്നിന് ഹൈദരാബാദ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രവർത്തകരെ അഭിസംബോധന ചെയ്യും. പൊതുസമ്മേളനത്തിൽ തെലങ്കാനയിലെ എല്ലാ ബൂത്തുകളിൽ നിന്നുമുള്ള പ്രവർത്തകരും പങ്കെടുക്കുമെന്ന് ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ് അറിയിച്ചു.
ഇന്ന് മുഖ്യവേദിയായ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ദേശീയ ജനറൽ സെക്രട്ടറിമാർ യോഗം ചേരും. ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയുടെ റോഡ് ഷോയുമുണ്ടാകും. നാളെ തുടങ്ങുന്ന യോഗത്തിൽ ദേശീയ ഭാരവാഹികൾ, നിർവാഹക സമിതി അംഗങ്ങൾ, സംസ്ഥാന അദ്ധ്യക്ഷന്മാർ, സംഘടനാ സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുക്കും. ബി.ജെ.പിയുടെ എട്ടുവർഷത്തെ ഭരണനേട്ടങ്ങളും വികസനവും വിശദീകരിക്കുന്ന പ്രമേയം യോഗത്തിൽ അവതരിപ്പിക്കും.
കേരളത്തിൽ നിന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ, ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി. അബ്‌ദുള്ളക്കുട്ടി, ദേശീയ നിർവാഹക സമിതി അംഗങ്ങളായ പി.കെ. കൃഷ്ണദാസ്, കുമ്മനം രാജശേഖരൻ, സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ, സംഘടനാ സെക്രട്ടറി കെ. ഗണേശൻ, സഹസംഘടനാ സെക്രട്ടറി കെ. സുഭാഷ് തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |