ന്യൂഡൽഹി: രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ച് ബി.ജെ.പി നടത്തിയ വൻ ട്വിസ്റ്റിൽ മഹാരാഷ്ട്രയിൽ നാടകാന്തം സഹനടന് ഹീറോ വേഷം. ഒരാഴ്ച നീണ്ട അണിയറ തന്ത്രങ്ങൾക്കും രാഷ്ട്രീയ കരുനീക്കങ്ങൾക്കും ഒടുവിൽ, ശിവസേന വിമത നേതാവ് ഏക്‌നാഥ് ഷിൻഡെ മുഖ്യമന്ത്രിയായും മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയായും ഇന്നലെ രാത്രി സത്യപ്രതിജ്ഞ ചെയ്തു. സർക്കാർ നാളെ നിയമസഭയിൽ വിശ്വാസ വോട്ട് തേടും.
ഷിൻഡെയെ മുഖ്യമന്ത്രിയാക്കാനുള്ള ബി.ജെ.പിയുടെ അപ്രതീക്ഷിത തീരുമാനമായിരുന്നു ആദ്യ ട്വിസ്റ്റ്. താൻ മന്ത്രിസഭയുടെ ഭാഗമാകില്ലെന്ന് ഇന്നലെ വൈകിട്ട് പ്രഖ്യാപിച്ച ഫഡ്നാവിസ് പിന്നീട് മനംമാറ്റി ഉപമുഖ്യമന്ത്രിയായി. ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി. നദ്ദയുടെ അഭ്യർത്ഥനയെ തുടർന്നായിരുന്നു ഇത്.
ഉന്നത രാഷ്ട്രീയ വൃത്തങ്ങൾക്കോ മാദ്ധ്യമങ്ങൾക്കോ ഒരു സൂചനയും നൽകാതെ ഷിൻഡയെ മുഖ്യനായി പ്രതിഷ്ഠിച്ചത് ഉദ്ധവ് വിഭാഗത്തിനു നേരെയുള്ള സർജിക്കൽ സ്ട്രൈക്കായി. പ്രതികരിക്കാൻ പോലുമാകാതെയായി മഹാവികാസ് അഘാഡി സഖ്യം.
ഇന്നലെ വൈകീട്ട് 7.30ന് രാജ്ഭവൻ ഡർബാർ ഹാളിൽ നടന്ന ചടങ്ങിൽ ഗവർണർ ഭഗത് സിംഗ് കോഷിയാരി ഷിൻഡേയ്‌ക്കും ഫഡ്നാവിസിനും പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബാൽ താക്കറയെയും തന്റെ നേതാവായിരുന്ന ആനന്ദ് ഡിഗയെയും അനുസ്മരിച്ചാണ് ഷിൻഡെ സത്യപ്രതിജ്ഞ ചെയ്തത്.
രണ്ടാഴ്ചയ്ക്കുമുമ്പ് ശിവസേനയിൽ കലാപക്കൊടിയുയർത്തി വിമത എം.എൽ.എമാർക്കൊപ്പം ഗുജറാത്തിലേക്കും അവിടെ നിന്ന് ഗുവാഹത്തിയിലേക്കും ബുധനാഴ്ച ഗോവയിലുമെത്തിയ ഷിൻഡെ ഇന്നലെ ഉച്ചയ്ക്കുശേഷമാണ് മുംബയിൽ തിരിച്ചെത്തിയത്. മൂന്നു മണിയോടെ ഫഡ്നാവിസിന്റെ വസതിയിലെത്തിയ ഷിൻഡെ ചർച്ച നടത്തിയശേഷം 4 മണിയോടെ ഇരുവരും ചേർന്ന് ഗവർണറെ കണ്ടു. തുടർന്ന് വാർത്താസമ്മേളനത്തിലാണ് ഫഡ്നാവിസ് ഷിൻഡെയാണ് മുഖ്യമന്ത്രിയെന്ന് പ്രഖ്യാപിച്ച് ഏവരെയും ഞെട്ടിച്ചത്. താൻ സർക്കാരിന്റെ ഭാഗമാകില്ലെന്നും പറഞ്ഞു. മന്ത്രിസഭാ വിപുലീകരണ വേളയിൽ ബി.ജെ.പി, ഷിൻഡെ വിഭാഗങ്ങളിലുള്ളവരും സ്വതന്ത്രരിൽ ചിലരും മന്ത്രിമാരാകുമെന്നും സഫഡ്നാവിസ് പറഞ്ഞു.
ബി.ജെ.പിക്ക് കൂടുതൽ എം.എൽ.എ മാരുണ്ടായിട്ടും ബാലാ സാഹിബിന്റെ ശിവസൈനികനെ മുഖ്യമന്ത്രിയാക്കാൻ ഫഡ്നാവിസ് തീരുമാനിച്ചതിന് ഷിൻഡെ നന്ദി പറഞ്ഞു.
ഷിൻഡെ വിപ്പ് നൽകും
ഷിൻഡെ വിഭാഗം നിയമസഭ സമ്മേളനത്തിനായി വിപ്പ് പുറപ്പെടുവിക്കും. ഉദ്ധവ് താക്കറെ ക്യാമ്പിലെ 16 എം.എൽ.എമാർക്കും വിപ്പ് ബാധകമായിരിക്കുമെന്ന് ഷിൻഡെ വിഭാഗം ചീഫ് വിപ്പ് ഭരത് ഗോഗവാലെ പറഞ്ഞു. ഷിൻഡെ മുഖ്യമന്ത്രിയാകുമെന്ന് ഫഡ്നാവിസ് പ്രഖ്യാപിക്കുമ്പോൾ, വാർത്താസമ്മേളനം വീക്ഷിച്ച് ഗോവയിലെ ഹോട്ടലിൽ തങ്ങിയിരുന്ന വിമത എം.എൽ.എമാർ ആനന്ദ നൃത്തമാടി.
കളം അറിഞ്ഞ് കളി
ഡോ.ജെ.പ്രഭാഷ്, രാഷ്ട്രീയ നിരീക്ഷകൻ
ഇന്ത്യൻ രാഷ്ട്രീയത്തിൽ കളമറിഞ്ഞ് കളിക്കുന്നവരാണ് ബി.ജെ.പി. ഷിൻഡയെ മുഖ്യമന്ത്രിയാക്കിയതിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയമുണ്ട്. ബി.ജെ.പി അനുകൂല സാഹചര്യം മഹാരാഷ്ട്രയിൽ ഉരുത്തിരിയുമ്പോൾ ഉദ്ധവിന്റെ ഗതി ഷിൻഡെയ്ക്ക് സംഭവിച്ചെന്നുമിരിക്കാം. വൈകാരികമായി ബാൽ താക്കറെയുടെ കുടുംബത്തോട് അടുപ്പമുള്ളവരാണ് മഹാരാഷ്ട്രക്കാർ. ഷിൻഡെ മുഖ്യമന്ത്രിയാകുന്നത് വഴി ഉദ്ധവിനെ പിന്നിൽ നിന്ന് കുത്തിയത് ഷിൻഡെയാണെന്ന പ്രതീതി ബി.ജെ.പിക്ക് സൃഷ്ടിക്കാനാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |