SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.34 AM IST

മഹാരാഷ്ട്ര പ്രതിസന്ധി: ഹർജികൾ ഭരണഘടനാ ബെഞ്ചിന്,  അയോഗ്യതാ തീരുമാനം ഉടൻ പാടില്ല

maharastra

ന്യൂഡൽഹി: മഹാരാഷ്ട്ര നിയമസഭയിലെ ശിവസേന എം.എൽ.എമാരുടെ അയോഗ്യത സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കരുതെന്ന് സുപ്രീംകോടതി നിയമസഭാ സ്പീക്കറോട് നിർദ്ദേശിച്ചു. വിഷയത്തിൽ ഭരണഘടനാ ബെഞ്ച് രൂപീകരിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സുപ്രീംകോടതി നിർദ്ദേശം നിയമസഭാ സ്പീക്കറെ അറിയിക്കാൻ ചീഫ് ജസ്റ്റിസ് എൻ.വി. രമണ അദ്ധ്യക്ഷനായ ബെഞ്ച് സോളിസിറ്റർ ജനറൽ തുഷാർ മേത്തയെ ചുമതലപ്പെടുത്തി. ഹർജികൾ ഉടൻ പരിഗണിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കോടതിവിധി വരുന്നതുവരെ അയോഗ്യത സംബന്ധിച്ച് തീരുമാനമെടുക്കരുതെന്ന് കോടതി സ്പീക്കർക്ക് നിർദ്ദേശം നൽകി. തീരുമാനം സ്പീക്കറെ അറിയിക്കാമെന്ന് എസ്.ജി സമ്മതിച്ചു.

ശിവസേനയിലെ ഇരുവിഭാഗങ്ങളും എം.എൽ.എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത് നൽകിയതുമായി ബന്ധപ്പെട്ട ഹർജികൾ, സ്പീക്കർ തിരഞ്ഞെടുപ്പ്, ഷിൻഡെ സർക്കാർ രൂപീകരണം എന്നിവയ്ക്കെതിരെയുള്ള ഹർജികൾ തുടങ്ങിയവ പരിഗണനയിലാണ്. എല്ലാ ഹർജികളിലും ഒരുമിച്ച് ഇന്നലെ വാദം കേൾക്കുമെന്നായിരുന്നു സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാൽ, ഇന്നലെ ഹർജികൾ ലിസ്റ്റ് ചെയ്തില്ല. ഹർജി ലിസ്റ്റ് ചെയ്യാൻ കുറച്ച് സമയം കൂടി ആവശ്യമാണെന്ന് ഇക്കാര്യം ശ്രദ്ധയിൽ പെടുത്തിയ ശിവസേനയുടെ അഭിഭാഷകൻ കപിൽ സിബലിനെ ചീഫ് ജസ്റ്റിസ് അറിയിച്ചു. ഈ വിഷയം പരിഗണിക്കാൻ ഭരണഘടനാ ബെഞ്ച് ആവശ്യമാണ്. അതിന് സമയമെടുക്കുമെന്നും വ്യക്തമാക്കി.

ഹർജികൾ അടിയന്തരമായി ലിസ്റ്റ് ചെയ്യണമെന്നും അയോഗ്യത സംബന്ധിച്ച വിഷയം സ്പീക്കർ ചൊവ്വാഴ്ച്ച പരിഗണിക്കാൻ വച്ചിരിക്കുകയാണെന്നും കപിൽ സിബൽ ചൂണ്ടിക്കാട്ടി. ഭരണഘടനാ ബെഞ്ച് രൂപീകരണം സംബന്ധിച്ച നടപടികളിലാണെന്നും അതുകൊണ്ട് ഉടനെ ലിസ്റ്റ് ചെയ്യാനാകില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. തുടർന്നാണ് കോടതി നിർദ്ദേശം സ്പീക്കറെ അറിയിക്കാൻ എസ്.ജിയെ ചുമതലപ്പെടുത്തിയത്.

കോടതി മുമ്പാകെയുള്ള

ഹർജികൾ

# ഏക്‌നാഥ് ഷിൻഡെ വിഭാഗത്തിലെ എം.എൽ.എമാർക്ക് നൽകിയ അയോഗ്യത നോട്ടീസ് ചോദ്യം ചെയ്ത് ഷിൻഡെ നൽകിയ ഹർജിയും ഭരത് ഗോഗവാലെയും മറ്റ് 14 ശിവസേന എം.എൽ.എമാരും നൽകിയ ഹർജിയും. ഈ ഹർജികളിൽ ജൂൺ 27 ന് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെ.ബി. പർദ്ദിവാല എന്നിവരടങ്ങിയ ബെഞ്ച് ഡെപ്യൂട്ടി സ്പീക്കറുടെ നോട്ടീസിന് രേഖാമൂലം മറുപടി നൽകാൻ ജൂലായ് 12 വരെ സമയം നീട്ടി നൽകി.

# മഹാവികാസ് അഘാഡി സർക്കാരിനോട് ഭൂരിപക്ഷം തെളിയിക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര ഗവർണർ നൽകിയ നിർദ്ദേശം ചോദ്യം ചെയ്ത് ശിവസേന ഉദ്ധവ് വിഭാഗം ചീഫ് വിപ്പ് സുനിൽ പ്രഭു സമർപ്പിച്ചതാണ് മറ്റൊരു ഹർജി. ഈ ഹർജിയിൽ വിശ്വാസവോട്ട് സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചു.

# ശിവസേനയുടെ ചീഫ് വിപ്പായി ഷിൻഡെ വിഭാഗത്തിന്റെ നിർദ്ദേശം പുതിയ സ്പീക്കർ അംഗീകരിച്ചതിനെതിരെ സുനിൽ പ്രഭു നൽകിയതാണ് മറ്റൊരു ഹർജി.

# ഷിൻഡെയെ മുഖ്യമന്ത്രിയായി ക്ഷണിച്ച മഹാരാഷ്ട്ര ഗവർണറുടെ തീരുമാനവും ജൂലായ് 3, 4 തീയതികളിൽ മഹാരാഷ്ട്ര നിയമസഭയിൽ നടന്ന തുടർ നടപടികളും ചോദ്യം ചെയ്ത് ശിവസേന ജനറൽ സെക്രട്ടറി സുഭാഷ് ദേശായി സമർപ്പിച്ച ഹർജിയാണ് മറ്റൊന്ന്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, MAHARASTRA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.