ന്യൂഡൽഹി: ജാമ്യം അനുവദിക്കുന്നത് കാര്യക്ഷമമാക്കാൻ പ്രത്യേക നിയമ നിർമ്മാണത്തിന് കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, എം.എം. സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ച് ശുപാർശ ചെയ്തു. രണ്ട് ആഴ്ചയ്ക്കുള്ളിൽ ജാമ്യാപേക്ഷകളും ആറ് ആഴ്ചയ്ക്കകം മുൻകൂർ ജാമ്യാപേക്ഷകളും തീർപ്പാക്കണം. അറസ്റ്റ് ചെയ്യുന്നതിനുള്ള ശരിയായ നടപടി ക്രമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനും ജാമ്യാപേക്ഷകൾ തീർപ്പാക്കുന്നതിനുള്ള സമയപരിധി നിശ്ചയിക്കുന്നതിനുമുള്ള നിർദ്ദേശങ്ങളും ശുപാർശയിലുണ്ട്.
സി.ആർ.പി.സി യുടെ സെക്ഷൻ 41, 41 എ എന്നിവയുടെ നിർദേശങ്ങളും അർണേഷ് കുമാർ വിധിയിൽ പുറപ്പെടുവിച്ച ഉത്തരവുകളും അനുസരിക്കാൻ അന്വേഷണ ഏജൻസികൾ ബാദ്ധ്യസ്ഥരാണ്. ഏത് വീഴ്ചയും കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ശരിയായ നിർദ്ദേശങ്ങൾ പാലിക്കുകയും വേണം. സെക്ഷൻ 41, 41 എ എന്നിവയുടെ കാര്യത്തിൽ അന്വേഷണ ഏജൻസിയുടെ നടപടികളിൽ കോടതികൾ തൃപ്തരായിരിക്കണം. അല്ലെങ്കിൽ പ്രതിക്ക് ജാമ്യം ലഭിക്കാൻ അർഹതയുണ്ടാകും. സെക്ഷൻ 41, 41 എ പ്രകാരം പാലിക്കേണ്ട നടപടികൾക്കായുള്ള സ്റ്റാൻഡിംഗ് ഓർഡറുകൾ ഹാജരാക്കാൻ സംസ്ഥാന സർക്കാരുകളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും നിർദ്ദേശിച്ചു. പ്രത്യേക കോടതികളിലെ പ്രിസൈഡിംഗ് ഓഫീസർമാരുടെ ഒഴിവ് വേഗത്തിൽ നികത്തണം. ജാമ്യ വ്യവസ്ഥകൾ പാലിക്കാൻ കഴിയാത്ത തടവുകാരെ കണ്ടെത്താനുള്ള നടപടി സ്വീകരിക്കാൻ ഹൈക്കോടതികൾക്ക് നിർദ്ദേശം നൽകി. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരുകളും - കേന്ദ്ര ഭരണപ്രദേശങ്ങളും 4 മാസത്തിനുള്ളിൽ സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |