ന്യൂഡൽഹി: വർഷങ്ങളോളം ഒരുമിച്ച് ജീവിച്ചശേഷം പ്രണയബന്ധത്തിൽ പ്രശ്നങ്ങളുണ്ടായി പിരിയുമ്പോൾ പങ്കാളിക്കെതിരെ പീഡനക്കുറ്റം ആരോപിക്കുന്നത് ന്യായീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി.
നാല് വർഷം ഒന്നിച്ച് താമസിച്ച് ഒരു കുട്ടിയുണ്ടായശേഷം, വിവാഹവാഗ്ദാനം പാലിച്ചില്ലെന്ന് കാട്ടി യുവതി നൽകിയ പീഡന പരാതിയിൽ രാജസ്ഥാൻ സ്വദേശിക്ക് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധിയിലാണ്
ജസ്റ്റിസ് ഹേമന്ത് ഗുപ്‌ത, ജസ്റ്റിസ് വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം. യുവാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ രാജസ്ഥാൻ ഹൈകോടതി ഉത്തരവും സുപ്രീംകോടതി റദ്ദാക്കി.
'വിവാഹിതയായ പരാതിക്കാരി ഈ ബന്ധം സ്വന്തം ഇഷ്ടപ്രകാരം തുടങ്ങിയതാണ്. അന്നവർക്ക് 21 വയസുണ്ടായിരുന്നു.
നാല് വർഷത്തിന് ശേഷം ബന്ധം തകർന്നപ്പോൾ സെക്ഷൻ 376 (2) (എൻ) പ്രകാരം പീഡനക്കുറ്റത്തിന് എഫ്.ഐ.ആർ ഇടുന്നതിന് ഒരു അടിസ്ഥാനവുമില്ല'- കോടതി നിരീക്ഷിച്ചു. ഇത് മുൻകൂർ ജാമ്യം അനുവദിക്കുന്നതിനുവേണ്ടിയുള്ള നിരീക്ഷണങ്ങൾ മാത്രമാണെന്നും ഇത് കേസ് അന്വേഷണത്തെ സ്വാധീനിക്കരുതെന്നും കോടതി വ്യക്തമാക്കി.
രാജസ്ഥാൻ ഹൈക്കോടതി വിധിക്കെതിരെ യുവാവ് നൽകിയ അപ്പീൽ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നൽകിയാണ് യുവാവ് യുവതിയുമായി ബന്ധത്തിലേർപ്പെട്ടത്. അതിലൊരു പെൺകുഞ്ഞും ജനിച്ചു. എന്നിട്ടും വാഗ്ദാനം പാലിക്കപ്പെട്ടില്ല. അതിനാൽ കുറ്റത്തിന്റെ തീവ്രതയനുസരിച്ച് മുൻകൂർ ജാമ്യത്തിന് അർഹനല്ലെന്നായിരുന്നു രാജസ്ഥാൻ ഹൈകോടതിയുടെ ഉത്തരവ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |