ന്യൂഡൽഹി: നാളെ മൺസൂൺ സമ്മേളനം തുടങ്ങാനിരിക്കെ പാർലമെന്റിനകത്തും വളപ്പിലും അംഗങ്ങൾ പ്ളക്കാർഡുകളും ലഘുലേഖകളും കൊണ്ടുവരരുതെന്ന ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ ഉത്തരവും വിവാദത്തിൽ. പാർലമെന്റിൽ ഉച്ചരിക്കാൻ പാടില്ലാത്ത വാക്കുകളുടെ പട്ടിക ഇറക്കിയതിനും പ്രതിഷേധങ്ങളും പ്രകടനങ്ങളും വിലക്കി ഉത്തരവിറക്കിയതിനും പിന്നാലെയാണിത്. എന്നാൽ, ഈ ഉത്തരവുകൾ പാർലമെന്റ് സമ്മേളനങ്ങൾക്ക് മുന്നോടിയായി പതിവുള്ളതാണെന്നും യു.പി.എ സർക്കാരും ഇത്തരം ഉത്തരവുകൾ ഇറക്കിയിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ വിശദീകരിക്കുന്നു.
പാർലമെന്റിനകത്തും വളപ്പിലും പ്ളക്കാർഡുകൾ കർശനമായി നിരോധിച്ചതായും മുൻകൂർ അനുമതിയില്ലാതെ പ്ളക്കാർഡുകൾ, ചോദ്യാവലികൾ, പത്രക്കുറിപ്പുകൾ, ലഘുലേഖകൾ തുടങ്ങി അച്ചടിച്ചതോ അല്ലാത്തതോ ആയ വസ്‌തുക്കൾ കൊണ്ടുവരുന്നതും വിതരണം ചെയ്യുന്നതും അനുവദനീയമല്ലെന്നുമാണ് ഉത്തരവ്.
പ്ളക്കാർഡുകൾ സഭയിൽ കൊണ്ടുവരുന്നതിന് നേരത്തെ തന്നെ നിരോധനമുണ്ട്. അതു വകവയ്‌ക്കാതെയാണ് അംഗങ്ങൾ പ്ളക്കാർഡുകളേന്തി സഭയിലെത്തി പ്രതിഷേധിക്കുന്നത്.
2013-14 വർഷങ്ങളിൽ യു.പി.എ സർക്കാർ പാർലമെന്റിലെ ധർണ വിലക്കിയിട്ടുണ്ടെന്ന് ബി.ജെ.പി ഐ.ടി സെൽ മേധാവിയും എം.പിയുമായ അമിത് മാളവ്യ ചൂണ്ടിക്കാട്ടി. ഇപ്പോഴത്തെ നടപടിയെ എതിർക്കുമ്പോൾ തങ്ങൾ പണ്ട് ചെയ്‌ത കാര്യങ്ങൾ ഒാർക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |