തിരുവനന്തപുരം:കഴിഞ്ഞമാസം ജി.എസ്.ടി.കൗൺസിൽ തീരുമാനിച്ച നികുതി പരിഷ്ക്കരണം നാളെ (തിങ്കൾ) മുതൽ നടപ്പാക്കുന്നതോടെ പാക്കറ്റിലുള്ള തൈര്, മോര്, ലസ്സി എന്നിവയ്ക്കും അരി,ഭക്ഷ്യധാന്യങ്ങൾക്കും വില കൂടും.ഇതോടെ ജനങ്ങൾ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന ഉൽപന്നങ്ങൾക്കെല്ലാം നികുതിയാകും.സംസ്ഥാനത്തെ പലചരക്ക് വിപണിയിൽ 80ശതമാനവും ഇത്തരത്തിലുള്ള ഉൽപന്നങ്ങളാണ്.
നികുതി ഇല്ലാതിരുന്ന തൈര്, മോര് എന്നിവയ്ക്ക് അഞ്ചു ശതമാനം നികുതി ഈടാക്കും. പാലുൽപന്നങ്ങളിൽ പാലിന് ഒഴികെ എല്ലായിനങ്ങൾക്കും നികുതി നൽകണം.ബ്രാൻഡ് ചെയ്ത് വിൽക്കുന്ന അരി, പയർ,കടല,പരിപ്പ് തുടങ്ങിയ ധാന്യങ്ങൾക്ക് മാത്രമായിരുന്നു നികുതി ഈടാക്കിയിരുന്നത്. ഇനി പാക്കറ്റിലാക്കി വിൽക്കുന്നവയ്ക്കെല്ലാം നികുതിയുണ്ട്. പ്രീ–പാക്ക് ചെയ്ത മാംസം (ഫ്രോസൺ അല്ലാത്തത്),മീൻ,തേൻ,ശർക്കര അടക്കമുള്ളവയ്ക്കും വില കൂടും.
ബാങ്കിന്റെ ചെക്ക് ബുക്കിന് 18 % നികുതി അക്കൗണ്ടിൽ നിന്ന് പിടിക്കും. ദിവസം 5000 രൂപയ്ക്കു മുകളിൽ വാടകയുള്ള ആശുപത്രി മുറികൾക്ക് 5% നികുതി ഈടാക്കും. ദിവസം 1000രൂപയിൽ താഴെയുള്ള ഹോട്ടൽമുറി വാടകയിൽ 12%നികുതി ചുമത്തും. നിലവിൽ ഇവ രണ്ടിനും ജി.എസ്.ടി ബാധകമായിരുന്നില്ല.
കൊവിഡ് പ്രതിസന്ധിയോടെ സംസ്ഥാനങ്ങളുടെ നികുതിവരുമാനം ഗണ്യമായി കുറഞ്ഞിരുന്നു.ജി.എസ്.ടി.നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം നൽകുന്നതും കഴിഞ്ഞ മാസം മുതൽ കേന്ദ്രസർക്കാർ നിറുത്തിവെച്ചു.ഇൗ സാഹചര്യത്തിൽ സംസ്ഥാനങ്ങളുടെ നികുതിവരുമാനം വർദ്ധിപ്പിക്കാനുള്ള കുറക്കുവഴിയായാണ് നിത്യോപയോഗ സാധനങ്ങളെ നികുതിഘടനയിൽപ്പെടുത്തിയത്.
വില കൂടുന്ന മറ്റിനങ്ങൾ
എൽ.ഇ.ഡി ലാംപ്, ലൈറ്റ്,വാട്ടർ പമ്പ്, സൈക്കിൾ പമ്പ്,
അച്ചടിമഷി,കട്ടിംഗ് ബ്ലേഡുകളുള്ള കത്തി,പേപ്പർ മുറിക്കുന്ന കത്തി,പെൻസിൽ ഷാർപ്നെറും ബ്ലേഡും,സ്പൂൺ, ഫോർക്ക്,കട്ട് ആൻഡ് പോളിഷ് ചെയ്തവജ്രക്കല്ല് ,സോളർ വാട്ടർ ഹീറ്റർ,ഭൂപടം,ചിട്ടി ഫണ്ട് ഫോർമാൻ സേവനം,ടെട്രാപാക്ക്
നാളെ കരിദിനം
ജി.എസ്.ടി.നികുതിപരിഷ്ക്കരണം നിലവിൽ വരുന്ന ജൂലായ് 18 കരിദിനമായി ആചരിക്കുന്നതിന്
കോൺഫെഡറേഷൻ ഓഫ് ആൾ ഇൻഡ്യ ട്രേഡേഴ്സ് (സി.എ.ഐ.ടി) സംസ്ഥാാന സമിതി തീരുമാനിച്ചു.സംസ്ഥാനത്തുടനീളമുള്ള വ്യാപാര,വ്യവസായ സ്ഥാപനങ്ങളിൽ പ്രതിഷേധ പോസ്റ്ററുകൾ പതിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |