തൃണമൂലും എ.എ.പിയും വിട്ട് നിന്നു
ന്യൂഡൽഹി:മുൻ കേന്ദ്ര മന്ത്രിയും മുൻ ഗവർണറും കോൺഗ്രസ് നേതാവുമായ മാർഗററ്റ് ആൽവയെ ( 80 ) പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ചൊവ്വാഴ്ച്ച നാമനിർദേശ പത്രിക സമർപ്പിക്കും.
ഇന്നലെ എൻ.സി.പി അദ്ധ്യക്ഷൻ ശരദ് പവാറിന്റെ വസതിയിൽ ചേർന്ന പ്രതിപക്ഷ നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. 17 പ്രതിപക്ഷ പാർട്ടികൾ ഏകകണ്ഠമായാണ് തീരുമാനിച്ചതെന്ന് പവാർ അറിയിച്ചു. തൃണമൂൽ കോൺഗ്രസ്, എ.എ.പി പാർട്ടികൾ വിട്ട് നിന്നു. മമതാ ബാനർജിയെയും അരവിന്ദ് കേജ്‌രിവാളിനെയും ബന്ധപ്പെടുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. യോഗത്തിൽ പ്രതിപക്ഷ നേതാക്കളായ മല്ലികാർജുന ഖാർഗെ, സീതാറാം യെച്ചൂരി, ടി.ആർ ബാലു, സഞ്ജയ് റാവത്ത്, ഡി.രാജ, ബിനോയ് വിശ്വം, വൈകോ, കേശവ് റാവു, പ്രൊഫ. രാം ഗോപാൽ യാദവ്, ഇ.ടി മുഹമ്മദ് ബഷീർ, അമരേന്ദ്ര ധാരി സിംഗ് എന്നിവർ പങ്കെടുത്തു.ആഗസ്റ്റ് ആറിനാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്.
അനുഭവ സമ്പത്തുമായി ആൽവ
മംഗളുരു സ്വദേശിയായ മാർഗരറ്റ് ആൽവ അഭിഭാഷകയിൽ നിന്നാണ് രാഷ്ട്രീയ നേതാവായത്. അഞ്ച് തവണ എം.പിയായിരുന്നു.നാല് തവണ രാജ്യസഭയിലും ഒരു തവണ ലോക്സഭയിലും. രാജീവ് ഗാന്ധി, പി.വി.നരസിംഹ റാവു മന്ത്രിസഭകളിൽ അംഗമായിരുന്നു.
ഗുജറാത്ത്, രാജസ്ഥാൻ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ ഗവർണറായിരുന്നു. കർണാടക പി.സി.സി ജനറൽ സെക്രട്ടറി, എ.ഐ.സി.സി. ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. 2008ൽ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ടിക്കറ്റ് വിറ്റെന്ന ആരോപണത്തിൽ കോൺഗ്രസുമായി അകന്നു.
ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് സംയുക്ത പ്രതിപക്ഷ സ്ഥാനാർത്ഥിയായത് ബഹുമതിയായി കരുതുന്നു. പ്രതിപക്ഷ നേതാക്കൾ അർപ്പിച്ച വിശ്വാസത്തിന് നന്ദി പറയുന്നു.
--മാർഗരറ്റ് ആൽവ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |