ന്യൂഡൽഹി:മത,ഭാഷാ ന്യൂനപക്ഷങ്ങളെ നിർണയിക്കുന്നത് സംസ്ഥാന തലത്തിലായിരിക്കണമെന്ന് സുപ്രീം കോടതി. ദേശീയ തലത്തിൽ ന്യൂനപക്ഷമായതു കൊണ്ടു മാത്രം ഒരു സംസ്ഥാനത്തെ ഭൂരിപക്ഷ വിഭാഗത്തിന് ന്യൂനപക്ഷ അവകാശങ്ങൾ നൽകാനാവില്ലെന്നും കോടതി പറഞ്ഞു.
ഇന്ത്യയിലെ ആറ് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്ര ഭരണപ്രദേശങ്ങളിലും ഹിന്ദുക്കൾ ന്യൂനപക്ഷമായതിനാൽ ന്യൂനപക്ഷ പദവി ആവശ്യപ്പെട്ട് യു.പി സ്വദേശി ദേവകിനന്ദൻ ഠാക്കൂർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ്‌മാരായ യു.യു ലളിത്, എസ്. രവീന്ദ്ര ഭട്ട്, സുധാൻഷു ധൂലിയ എന്നിവരുടെ ബെഞ്ചിന്റെ സുപ്രധാന നിരീക്ഷണം.
മേഘാലയ, മിസോറാം, അരുണാചൽ പ്രദേശ്, മണിപ്പൂർ, നാഗലാൻഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലും ലക്ഷദ്വീപ്, ലഡാക്ക്, ജമ്മു കാശ്മീർ എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളിലുമാണ് ഹിന്ദുക്കൾ ന്യൂനപക്ഷമെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി.
ഇതിന്റെ വ്യക്തമായ കണക്കുകൾ സമർപ്പിക്കാൻ ഹർജിക്കാരനോട് കോടതി നിർദേശിച്ചു. ചില സംസ്ഥാനങ്ങളിലെ ഹിന്ദുക്കൾക്ക് ന്യൂനപക്ഷ പദവി നൽകുന്നത് പരിഗണിക്കാനാവില്ല. മറ്റ് സമുദായങ്ങളെ അപേക്ഷിച്ച് ഹിന്ദുക്കൾ ന്യൂനപക്ഷമായ സംസ്ഥാനങ്ങളിൽ അവർക്ക് ന്യൂനപക്ഷ ആനുകൂല്യങ്ങൾ നിഷേധിച്ചതിന് ഉദാഹരണങ്ങൾ നൽകാനും കോടതി ആവശ്യപ്പെട്ടു.
നാഗലാൻഡിലും മിസോറാമിലും ക്രിസ്ത്യാനികളാണ് ഭൂരിപക്ഷം. അത് കൊണ്ട് ഈ സംസ്ഥാനങ്ങളിൽ ക്രൈസ്തവ സ്ഥാപനങ്ങൾക്കും ന്യൂനപക്ഷ പദവി അവകാശപ്പെടാൻ കഴിയില്ല. പഞ്ചാബിൽ സിഖ് വിഭാഗം ന്യൂനപക്ഷ അവകാശം വേണമെന്ന് വാദിച്ചാലും അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |