ന്യൂഡൽഹി: ഇ.ഡി അടക്കമുള്ള കേന്ദ്ര ഏജൻസികളെ സർക്കാർ രാഷ്‌ട്രീയ വിരോധം തീർക്കാൻ ഉപകരണമാക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിൽ പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന്റെ നാലാം ദിവസവും ബഹളത്തിൽ മുങ്ങി. രണ്ടിലധികം തവണ നിറുത്തിവച്ച രാജ്യസഭയും ലോക്‌സഭയും ഇന്നത്തേക്ക് പിരിഞ്ഞു. ഇരു സഭകളും ഏതാനും മിനിട്ടുകൾ മാത്രമാണ് സമ്മേളിച്ചത്. മൺസൂൺ സമ്മേളനത്തിൽ ഇതുവരെയും നിയമനിർമ്മാണ ചർച്ചയോ സംവാദമോ നടത്താൻ കഴിഞ്ഞിട്ടില്ല.
സോണിയ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ച വിഷയവുമായാണ് ഇന്നലെ കോൺഗ്രസ് അംഗങ്ങൾ സഭയിലെത്തിയത്. അന്വേഷണ ഏജൻസികളെ രാഷ്‌ട്രീയ ലാക്കോടെ ദുരുപയോഗം ചെയ്യുന്ന വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എം.പിമാർ ഇരു സഭകളിലും അടിയന്തര പ്രമേയ നോട്ടീസ് നൽകി. ഇക്കാര്യത്തിൽ 13 പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിച്ച് കോൺഗ്രസ് പിന്തുണ ഉറപ്പാക്കിയിരുന്നു
രാവിലെ ലോക്‌സഭയിലും രാജ്യസഭയിലും പ്രതിഷേധിച്ച കോൺഗ്രസ് എം.പിമാർ പിന്നീട് വാക്കൗട്ട് നടത്തി. സോണിയ ഇ.ഡി ഒാഫീസിൽ ഹാജരായതിന് പിന്നാലെ എ.ഐ.സി.സി ഒാഫീസ് കേന്ദ്രീകരിച്ചായിരുന്നു അവരുടെ പിന്നീടുള്ള പ്രതിഷേധം.
അവശ്യസാധനങ്ങൾക്ക് ജി.എസ്.ടി ബാധകമാക്കിയതിനെതിരെ പ്രതിപക്ഷം കഴിഞ്ഞ ദിവസങ്ങളിലേതു പോലെ ഇരുസഭകളിലും പ്ളക്കാർഡുകളുമായി പ്രതിഷേധിച്ചു. ജി.എസ്.ടി വിഷയത്തിൽ സഭ നിറുത്തിവച്ച് പ്രത്യേക ചർച്ച നടത്തണമെന്ന ആവശ്യം അംഗീകരിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |