ന്യൂഡൽഹി: കുടിയേറ്റ തൊഴിലാളികൾക്ക് റേഷൻ കൃത്യമായി ലഭിക്കുന്നതിന് വേഗത്തിൽ നടപടികൾ സ്വീകരിക്കണമെന്ന് സുപ്രീംകോടതി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകി. ജസ്റ്റിസ് എം.ആർ ഷാ, ജസ്റ്റിസ് ബി.വി. നാഗരത്ന എന്നിവരടങ്ങിയ സുപ്രീം കോടതി ഡിവിഷൻ ബെഞ്ച് സ്വമേധയാ എടുത്ത ഹർജിയിലാണ് സുപ്രധാനമായ ഉത്തരവ്.രാഷ്ട്രനിർമ്മാണ പ്രക്രിയയിൽ കർഷകരും കുടിയേറ്റ തൊഴിലാളികളും പ്രധാന പങ്കാണ് വഹിക്കുന്നത്. ഇക്കാര്യം ഉന്നയിച്ചാണ് കുടിയേറ്റ തൊഴിലാളികൾക്ക് ഏത് വിധേനയും റേഷൻ കാർഡ് നൽകണമെന്ന് കോടതി നിർദ്ദേശിച്ചത്. രാജ്യത്തെ എല്ലാ കുടിയേറ്റ തൊഴിലാളികൾക്കും ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. കുടിയേറ്റ തൊഴിലാളികൾ ജോലി ചെയ്യുന്ന കേന്ദ്രങ്ങളിലെത്തി റേഷൻ കാർഡിനായി ഇവരെ രജിസ്റ്റർ ചെയ്യിക്കണം. ഭൂരിഭാഗവും നിരക്ഷരരും കംപ്യൂട്ടർ സൗകര്യവുമില്ലാത്തവരുമായ കുടിയേറ്റ തൊഴിലാളികൾ വെബ്ബ് പോർട്ടലുകളിൽ പോയി റേഷൻ കാർഡിനായി രജിസ്റ്റർ ചെയ്യാൻ സാദ്ധ്യതയില്ലാത്തതു കൊണ്ടാണ് ഈ നിർദ്ദേശമെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു. തെലങ്കാന സംസ്ഥാനത്ത് മാത്രം 60,980 കുടിയേറ്റ തൊഴിലാളികളാണുള്ളത്. എന്നാൽ, 14,000 പേർക്ക് മാത്രമാണ് റേഷൻ കാർഡുള്ളത്. 75 ശതമാനം പേർക്കും റേഷൻ കാർഡില്ലാത്തത് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയുടെ കർശന നിർദ്ദേശം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |