കൊളംബോ: ശ്രീലങ്കയുടെ എട്ടാമത് പ്രസിഡന്റായി ചുമതലയേറ്റ റെനിൽ വിക്രമസിംഗെയ്ക്ക് അയച്ച അഭിനന്ദനക്കത്തിൽ ലങ്കൻ ജനതയ്ക്കുള്ള ഇന്ത്യയുടെ പിന്തുണ തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. വളരെ ദുരിതപൂർണ്ണമായ കാലഘട്ടത്തിലൂടെയാണ് ശ്രീലങ്ക കടന്നുപോകുന്നത് . നാടിന്റെ വളർച്ചക്കും വികസനത്തിനും ആവശ്യമായ പുതിയ സാമ്പത്തിക നയം ആവിഷ്‌ക്കരിക്കാൻ താങ്കൾക്ക് സാധിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
'ദ്വീപ് രാജ്യത്തെ ജനങ്ങൾ താങ്കളുടെ ഭരണനേട്ടത്തിൽ കൂടുതൽ അഭിവൃദ്ധിപ്പെടട്ടെ. രാജ്യം കൂടുതൽ സാമ്പത്തിക ഭദ്രത കൈവരിക്കട്ടെ. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ബന്ധത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. എന്നും ശ്രീലങ്കൻ ജനതയുടെ ഐശ്വര്യത്തിനും വളർച്ചയ്ക്കും വേണ്ടിയാണ് ഇന്ത്യ പ്രവർത്തിച്ചിട്ടുള്ളത്. ഇനിയുമത് തുടരും. ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കണമെന്നും അതിനായി വിക്രമസിംഗെയുമായി ചേർന്ന് പ്രവർത്തിക്കാൻ കൂടുതൽ അവസരങ്ങൾ ഉണ്ടാകട്ടെയെന്നും' മോദിയുടെ കത്തിൽ പറയുന്നതായി ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ട്വീറ്റ് ചെയ്തു.
2022 ൽ ശ്രീലങ്കയുടെ വികസനത്തിന് വേണ്ടി ഇന്ത്യ 3.5 ബില്യൻ ഡോളറാണ് സഹായമായി നൽകിയത്. പട്ടിണി ബാധിച്ച ശ്രീലങ്കൻ ജനതയ്ക്ക് ആവശ്യമായ അരിയും മറ്റു ഭക്ഷണ പദാർത്ഥങ്ങളും, മത്സ്യബന്ധനത്തിന് പോകുന്ന ആളുകൾക്ക് മണ്ണെണ്ണയും ഇന്ത്യ കപ്പൽമാർഗം കൊളംബോയിൽ എത്തിച്ചിരുന്നു.
ഗോതബയ തിരിച്ചെത്തുമെന്ന് മന്ത്രി
ജനകീയ പ്രക്ഷോഭം ഭയന്ന് രാജ്യം വിട്ടോടിയ മുൻ പ്രസിഡന്റ് ഗോതബയ രാജപക്സ ഉടൻ ശ്രീലങ്കയിലേക്ക് തിരിച്ചെത്തുമെന്ന് വാർത്താവിനിമയ മന്ത്രി ബന്ദുള ഗുണവർദ്ധന പറഞ്ഞു. ജൂലായ് 13ന് രാജ്യം വിട്ട ഗോതബയ ആദ്യം മാലിദ്വീപിലേക്കും അവിടുന്ന് സിംഗപ്പൂരിലേക്കും പോകുകയായിരുന്നു.
'നിയമപരമായ വിസ ഉപയോഗിച്ച് സിംഗപ്പൂരിലേക്ക് പോയ ഗോതബയ ഒളിവിൽ പോയെന്ന് പറയുന്നതിനോട് യോജിക്കാനാവില്ല. അദ്ദേഹം ഉടൻ തിരിച്ചെത്തും. മുൻ പ്രസിഡന്റ് എന്ന നിലയിൽ അദ്ദേഹത്തിന് വേണ്ട സുരക്ഷ ഒരുക്കും.'- ബന്ദുള പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |