രാഹുൽ ഗാന്ധിയടക്കം അറസ്റ്റിൽ
കൊടിക്കുന്നിലിനെയും രമ്യയെയും
പൊലീസ് റോഡിൽ വലിച്ചിഴച്ചു
ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയെ ഇന്നലെ ആറു മണിക്കൂർ ചോദ്യം ചെയ്ത എൻഫോഴ്സ്മെന്റ് ഡയക്ടറേറ്റ് ഇന്നും ഹാജരാകാൻ നിർദ്ദേശം നൽകിയതോടെ തലസ്ഥാനത്തെ രാഷ്ട്രീയാന്തരീക്ഷം കലുഷിതമായി തുടരുകയാണ്.
നാഷണൽ ഹെറാൾഡ് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പണമിടപാട് കേസിൽ സോണിയ ഇതോടെ മൊത്തം എട്ടു മണിക്കൂറിലേറെ ചോദ്യം ചെയ്യലിന് വിധേയയായി. ജൂലായ് 21ന് രണ്ടു മണിക്കൂറോളം ചോദ്യം ചെയ്‌തിരുന്നു.
കോൺഗ്രസ് ഡൽഹിയിൽ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. രാഹുൽ ഗാന്ധിയടക്കം മുതിർന്ന നേതാക്കൾ അറസ്റ്റ് വരിച്ചു.
രാവിലെ 11മണിയോടെയാണ് മക്കളായ രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം സോണിയ ഇ.ഡി ഒാഫീസിലെത്തിയത്. രാഹുൽ പാർലമെന്റിലേക്ക് മടങ്ങി. 2.15ന് ഉച്ച ഭക്ഷണത്തിന് പുറത്തുവന്ന സോണിയ മൂന്നരയ്ക്ക് വീണ്ടും ഹാജരായി. വൈകിട്ട് ഏതാണ്ട് ആറര മണിവരെ ചോദ്യം ചെയ്യൽ തുടർന്നു. സോണിയ മടങ്ങിയശേഷമാണ് അറസ്റ്റിലായവരെ വിട്ടയച്ചത്.
നാഷണൽ ഹെറാൾഡ് പ്രസാധകരായ അസോസിയേറ്റ് ജേർണൽസ് ലിമിറ്റഡിനെ സോണിയ ഡയറക്‌ടറായ യംഗ് ഇന്ത്യൻ ഏറ്റെടുത്തതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് ചോദ്യം ചെയ്യൽ.
രാഹുൽ റോഡിൽ
കുത്തിയിരുന്നു
അന്വേഷണ ഏജൻസികളുടെ ദുരുപയോഗവും വിലക്കയറ്റവും ഉന്നയിച്ച് പാർലമെന്റിൽ നിന്ന് രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാർച്ച് പൊലീസ് വഴിയിൽ തടഞ്ഞതോടെ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
വിജയ് ചൗക്കിൽ പൊലീസ് തടഞ്ഞതോടെ നേതാക്കൾ റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. മല്ലികാർജ്ജുന ഖാർഗെ, കെ.സി.വേണുഗോപാൽ, ആദിർ രഞ്ജൻ ചൗധരി തുടങ്ങിയ എം.പിമാരെ അറസ്റ്റു ചെയ്യാനുള്ള ശ്രമം ഉന്തിലും തള്ളിലും കലാശിച്ചു. കൊടിക്കുന്നിൽ സുരേഷ്, രമ്യഹരിദാസ് തുടങ്ങിയവരെ വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തിലേക്ക് കയറ്റിയത്.
മറ്റു നേതാക്കളെ അറസ്റ്റ് ചെയ്ത് ബസിൽ കയറ്റിയതോടെ,രാഹുൽ ഗാന്ധി ഒറ്റയ്ക്ക് റോഡിൽ കുത്തിയിരുന്നു. പിന്നാലെ അറസ്റ്റു ചെയ്ത് മറ്റുള്ളവർക്കൊപ്പം മദ്ധ്യഡൽഹിയിലുള്ള കിംഗ്‌സ്‌വേ പൊലീസ് സ്റ്റേഷനിലെത്തിച്ചു. പൊലീസ് സ്റ്റേഷന് പുറത്ത് പ്രവർത്തകർ റോഡ് ഉപരോധിച്ചു.
ഇതേസമയം, എ.ഐ.സി.സി ആസ്ഥാനത്തിന് മുന്നിൽ പ്രതിഷേധിച്ച കേരളത്തിലെ എം.എൽ.എമാരായ അൻവർ സാദത്ത്, റോജി എം. ജോൺ എന്നിവരെ അറസ്റ്റു ചെയ്‌ത് ഡൽഹി അതിർത്തിയിലെ സമയ്‌പൂർ ബാദ്‌ലി പൊലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയത്.
യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ ബി.വി. ശ്രീനിവാസിനെ മുടിക്ക് കുത്തിപ്പിടിച്ച് വാഹനത്തിൽ തള്ളിക്കയറ്റാൻ ശ്രമിച്ചത് വിവാദമായി. ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമെന്ന് ഡൽഹി പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |