കൊൽക്കത്ത: തൃണമൂൽ മന്ത്രി പാർത്ഥ ചാറ്റർജിയുടെ സഹായി അർപ്പിത മുഖർജിയുടെ വീട്ടിൽ നിന്ന് നിർണ്ണായക വിവരങ്ങളടങ്ങിയ ഡയറി കണ്ടെടുത്തതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രത്യേക കോടതിയെ അറിയിച്ചു. സ്കൂൾ നിയമനത്തട്ടിപ്പ് കേസിൽ പാർത്ഥ ചാറ്റർജിയോടൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട അർപ്പിതയുടെ ഡയമണ്ട് സിറ്റി സൗത്തിലെ വസതിയിൽ നിന്നാണ് കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട വിവരങ്ങളടങ്ങിയ പോക്കറ്റ്ബുക്കും ഡയറിയും കണ്ടെടുത്തത്. ഇരുവർക്കും തട്ടിപ്പിൽ പങ്കുണ്ടെന്ന തെളിവുകളിലേക്കാണ് രേഖകൾ വിരൽ ചൂണ്ടുന്നത്. സംയുക്ത സ്വത്ത് ഇടപാട് രേഖകളും കോടതിക്ക് മുമ്പാകെ ഇ.ഡി ഹാജരാക്കി. വസ്തുകൈമാറ്റ രേഖകൾ ഇരുവരുടെയും പേരിലാണെന്ന് അഡിഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു പറഞ്ഞു. പാർത്ഥ ചാറ്റർജിയും അർപ്പിത മുഖർജിക്കും അടുത്ത ബന്ധമാണ് ഉള്ളതെന്നാണ് രേഖകളിൽ നിന്ന് മനസ്സിലാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 40 പേജുള്ള ഡയറിയിലും പോക്കറ്റ് ഡയറിയിലും അനധികൃത നിയമനങ്ങൾ സംബന്ധിച്ചുള്ള വിവരങ്ങളുടെ സൂചനയുണ്ട്. ഗ്രൂപ്പ് ഡി സ്റ്രാഫ് നിയമനങ്ങളുടെ അഡ്മിറ്ര് കാർഡുകളും ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ കവറുകളും കണ്ടെടുത്ത രേഖകളിൽ ഉൾപ്പെടുന്നു. ഇവയ്ക്ക് പുറമേ 21.9 കോടി രൂപയും 76 ലക്ഷത്തിന്റെ ആഭരണങ്ങളും റെയ്ഡിൽ കണ്ടെടുത്തു. അതേസമയം, ചാറ്റർജിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് അർപ്പിത ഇനിയും പ്രതികരിച്ചിട്ടില്ല. അഴിമതിയുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ഉടൻ പുറത്തുവരുമെന്നും ഇ.ഡി ഉദ്യോഗസ്ഥർ അറിയിച്ചു.
ഡയറിയുടെ നാല്പതിലേറെ പേജുകളിലാണ് ഇതുസംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. ടി.എം.സി നേതാവ് പാർത്ഥ ചാറ്റർജിയെ ജൂലായ് 23നാണ് ഇ.ഡി അറസ്റ്റ് ചെയ്യുന്നത്. പാർത്ഥ ചാറ്റർജിയുടെ സഹായിയായ അർപ്പിത ചാറ്റർജിയെയും കസ്റ്റഡിയിലെടുത്തു. അർപ്പിതയുടെ വസതിയിൽ നിന്ന് 20 കോടിയിലേറെ തുക കണ്ടെത്തിയതിന് പിന്നാലെയാണ് പാർത്ഥ ചാറ്റർജിയെ അറസ്റ്റ് ചെയ്തത്. തന്റെ വീട്ടിൽ നിന്നും കണ്ടെടുത്ത തുക പാർത്ഥയുടേതാണെന്ന് അർപ്പിത വെളിപ്പെടുത്തിയിരുന്നു. പശ്ചിമ ബംഗാൾ സ്‌കൂൾ സർവീസ് കമ്മിഷൻ, പശ്ചിമ ബംഗാൾ പ്രൈമറി എഡ്യൂക്കേഷൻ ബോർഡ് എന്നിവയിലെ റിക്രൂട്ട്‌മെന്റ് അഴിമതിയുമായി ബന്ധപ്പെട്ടായിരുന്നു അർപ്പിതയുടെ വീട്ടിൽ ഇ.ഡിയുടെ പരിശോധന. തുടർന്നാണ് പാർത്ഥ ചാറ്റർജിയുടെ വസതിയിൽ ഇ.ഡി റെയ്ഡ് നടത്തിയത്. ഗവൺമെന്റിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അനധികൃതമായി റിക്രൂട്ട്‌മെന്റ് നടത്തി കോടികൾ തട്ടിയെന്നതാണ് പശ്ചിമ ബംഗാൾ സ്‌കൂൾ സർവീസ് കമ്മിഷൻ (എസ്.എസ്.സി) അഴിമതിക്കേസ്. അഴിമതി നടന്നതായി കരുതപ്പെടുന്ന സമയത്ത് വ്യവസായ മന്ത്രിയായ പാർത്ഥ ചാറ്റർജി വിദ്യാഭ്യാസ മന്ത്രിയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |