റാഞ്ചി: ജാർഖണ്ഡിൽ ജഡ്ജിയെ ഒാട്ടോറിക്ഷ ഇടിച്ചു കൊന്ന കേസിലെ പ്രതികൾ കുറ്റക്കാരെന്ന് റാഞ്ചിയിലെ പ്രത്യേക സി.ബി.ഐ കോടതി. വിധി അടുത്ത ആഴ്ച പറയും. ജാർഖണ്ഡ് ഹൈക്കോടതിയുടെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. പ്രതികളായ ധൻബാദിലുള്ള ഡ്രൈവർ രാഹുൽ വർമ്മയെയും ലഖൻ വർമ്മയെയും സംഭവം നടന്ന് ഒരു മാസത്തിനകം അറസ്റ്റ് ചെയ്തിരുന്നു. 2021 ജൂലായ് 28ന് പ്രഭാത നടത്തത്തിനിറങ്ങിയ അഡിഷണൽ സെഷൻ ജഡ്ജ് ഉത്തം ആനന്ദ് (49) പിറകിൽ നിന്ന് പാഞ്ഞു വന്ന ഓട്ടോ ഇടിച്ച് മരിക്കുകയായിരുന്നു. സി.സി കാമറ ദൃശ്യങ്ങളിൽ വീതിയുള്ള റോഡിലൂടെ സഞ്ചരിച്ചിരുന്ന ഓട്ടോ ദിശ മാറി വന്ന് ഇടിക്കുന്നത് വ്യക്തമായിരുന്നു. മാഫിയ സംഘം നടത്തിയ കൊലപാതക കേസുകളും ഒരു എം.എൽ.എ യുടെ അടുത്ത സഹായി ഉൾപ്പെട്ട കൊലപാതക കേസും ഉത്തം ആനന്ദ് കൈകാര്യം ചെയ്തു വരികയായിരുന്നു. ജാർഖണ്ഡ് സർക്കാരാണ് കേസ് സി. ബി. ഐ ക്ക് കൈമാറിയത്. കേസ് ഏറ്റെടുത്ത് രണ്ടു മാസം കഴിഞ്ഞ് സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു. കേസിൽനിന്ന് സി.ബി.ഐ പിന്മാറുന്നുവെന്നും കുറ്റക്കാരെ സംരക്ഷിക്കുകയാണെന്നുമുള്ള ജാർഖണ്ഡ് ഹൈക്കോടതിയുടെ ആരോപണത്തെ തുടർന്ന് സി.ബി.ഐക്ക് അന്വേഷണ സംഘത്തെ മാറ്റേണ്ട സാഹചര്യം ഉണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |