ന്യൂഡൽഹി: വോട്ടർപ്പട്ടികയിൽ പേരുചേർക്കുന്നതിന് അപേക്ഷിക്കാൻ ഇനി 18 വയസ് പൂർത്തിയാകുംവരെ കാത്തിരിക്കേണ്ട. മുൻകൂറായി 17 കഴിഞ്ഞവർക്കും അപേക്ഷിക്കാം. വർഷത്തിൽ നാലുതവണ വോട്ടർപ്പട്ടിക പുതുക്കാനുള്ള നിയമ ഭേദഗതിയുടെ ഭാഗമായാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം. 2023 മുതൽ പ്രാബല്യത്തിലാകും.
ജനുവരിയിൽ പട്ടിക പുതുക്കുമ്പോൾ തൊട്ടുമുൻവർഷത്തെ അവസാന പാദത്തിൽ 18 തികഞ്ഞവരെ മാത്രമാണ് നിലവിൽ പരിഗണിച്ചുപോന്നത്. വർഷത്തിൽ ജനുവരി ഒന്നിനു മാത്രമാണ് പട്ടിക പുതുക്കിയിരുന്നത്. അതുമാറ്റി ഏപ്രിൽ ഒന്ന്, ജൂലായ് ഒന്ന്, ഒക്‌ടോബർ ഒന്ന് ഘട്ടങ്ങളിൽ കൂടി പുതുക്കും. ഇതിനിടയിൽ 17 തികഞ്ഞവർക്കും പേരുചേർക്കാൻ അപേക്ഷിക്കാം. 18 തികയുന്ന മുറയ്ക്ക് പട്ടികയിൽ പേരുവരും. ഇതുസംബന്ധിച്ച് സംസ്ഥാനങ്ങളിലെ ചീഫ് ഇലക്ടറൽ ഓഫീസർമാർക്ക് കേന്ദ്ര കമ്മിഷൻ നിർദ്ദേശം നൽകി. വർഷത്തിൽ നാലു തവണ ചേർക്കുന്ന പേരുകൾ ഉൾപ്പെടുത്തി പുതുക്കുന്ന അന്തിമ വോട്ടർപ്പട്ടിക ദേശീയ വോട്ടർ ദിനമായ ജനുവരി 25ന് മുമ്പ് തയ്യാറാക്കും. പുതിയ വോട്ടർമാർക്കുള്ള തിരിച്ചറിയൽ കാർഡ് വോട്ടർ ദിനത്തിലെ പ്രത്യേക ചടങ്ങിൽ വിതരണം ചെയ്യും.
ആധാർ-വോട്ടർ കാർഡ് ലിങ്കിംഗ്
വോട്ടർപ്പട്ടികയിലെ ഇരട്ടിപ്പും തട്ടിപ്പും തടയാൻ വോട്ടർ ഐഡി കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കുന്ന നടപടി ആഗസ്റ്റ് ഒന്നുമുതൽ തുടങ്ങും. പട്ടികയിലുള്ളവരുടെ വിവരങ്ങൾ ആധികാരികമാണോ എന്നുറപ്പിക്കാനാണിത്. ഇതിനായി തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രത്യേക ഫോറം 6-ബി തയ്യാറാക്കി. എന്നാൽ, ആധാർ നമ്പർ നൽകാത്തതിന്റെ പേരിൽ പേരു ചേർക്കാതിരിക്കില്ല, നിലവിലുള്ള പേരുകൾ നീക്കം ചെയ്യില്ല. താത്പര്യമുള്ളവർ മാത്രം ആധാർ വിവരങ്ങൾ നൽകിയാൽ മതി. ആധാർ വിവരങ്ങൾ പരസ്യപ്പെടുത്തില്ല. ആധാർ നമ്പർ ഒഴിവാക്കി വേണം പൊതുഇടങ്ങളിൽ വോട്ടർപ്പട്ടിക പ്രസിദ്ധീകരിക്കാനെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശിച്ചു.
മറ്റു പ്രധാന പരിഷ്‌കാരങ്ങൾ
നിലവിലെ വോട്ടർപ്പട്ടികയിലുള്ള ഫോട്ടോ, വിലാസം ഇരട്ടിപ്പ്, മറ്റ് പിശകുകൾ എന്നിവ തിരുത്താനുള്ള നടപടിക്ക് നവംബറിൽ തുടക്കമാകും.
ഒന്നിലധികം സ്ഥലങ്ങളിലെ പട്ടികയിൽ പേരുണ്ടെങ്കിൽ വോട്ടർ സ്ഥിരമായി താമസിക്കുന്ന സ്ഥലത്തേത് നിലനിറുത്തി ബാക്കിയുള്ളവ ഒഴിവാക്കും
ഒരു പ്രദേശത്ത് താമസിക്കുന്ന കുടുംബാംഗങ്ങളും അയൽക്കാരും ഒരു പോളിംഗ് ബൂത്തിൽ വരത്തക്കവിധം ക്രമീകരിക്കും.
ലളിതമാക്കിയ രജിസ്ട്രേഷൻ ഫോമുകൾ ആഗസ്റ്റ് ഒന്നുമുതൽ ലഭിക്കും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |