ന്യൂഡൽഹി: കൊവിഡ് മഹാമാരി അടക്കം നിരവധി പ്രതിസന്ധികൾ തരണം ചെയ്‌തുകാെണ്ട് പണപ്പെരുപ്പം ഏഴുശതമാനത്തിൽ താഴെ പിടിച്ചു നിറുത്താൻ കഴിഞ്ഞത് നേട്ടമായെന്നും ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യയെ ഒരു തരത്തിലും ബാധിക്കില്ലെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. ലോക്‌സഭയിൽ വിലക്കയറ്റം സംബന്ധിച്ച ചർച്ചയ്‌ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. ഭക്ഷ്യസാധനങ്ങൾക്ക് ഏർപ്പെടുത്തിയ ജി.എസ്.ടി പിൻവലിക്കണമെന്ന് പ്രതിപക്ഷ എം.പിമാർ ചർച്ചയിൽ ആവശ്യപ്പെട്ടു. ധനമന്ത്രിയുടെ പ്രതികരണം ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ ഉതകുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതൃത്വത്തിൽ പ്രതിപക്ഷാംഗങ്ങൾ വാക്കൗട്ട് നടത്തി. ഇന്ന് രാജ്യസഭയിൽ ചർച്ച നടക്കും.
കൊവിഡ് രണ്ടാം തരംഗം, ഒമിക്രോൺ, റഷ്യയുടെ യുക്രെയിൻ അധിനിവേശം തുടങ്ങിയവ സൃഷ്‌ടിച്ച പ്രതിസന്ധിയും പ്രധാന വിതരണ കേന്ദ്രമായ ചൈന ഇപ്പോഴും ലോക്ക്‌ഡൗണിൽ തുടരുന്നതിന്റെ ആഘാതവും തരണം ചെയ്‌താണ് ഇന്ത്യ പണപ്പെരുപ്പ നിരക്ക് ഏഴു ശതമാനത്തിൽ താഴെ പിടിച്ചു നിറുത്തിയത്. അത് അംഗീകരിച്ചേ മതിയാകൂ. യു.പി.എ ഭരിച്ച 2012-14 വർഷം പണപ്പെരുപ്പം 10.05 ശതമാനമായിരുന്നു. 2015-16ൽ 4.91ശതമാനമായി. ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി ആറുവർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 5.9 ശതമാനത്തിലെത്തി. കടബാദ്ധ്യത ജി.ഡി.പിയുടെ 56 ശതമാനം മാത്രമാണ്.
അഞ്ചു മാസം തുടർച്ചയായി ജി.എസ്.ടി വരുമാനം 1.4 ലക്ഷം കോടിക്കു മുകളിൽ ലഭിച്ചത് റെക്കാഡാണ്. സഭയിലെ ചർച്ചയിൽ പ്രതിപക്ഷാംഗങ്ങൾ വിലക്കയറ്റത്തെ രാഷ്‌ട്രീയമായാണ് സമീപിച്ചതെന്നും യഥാർത്ഥ കണക്കുകൾ പറഞ്ഞില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.
ലോകത്താകമാനമുള്ള സാമ്പത്തിക സാഹചര്യം വിലയിരുത്തിയാൽ ഇന്ത്യയിലേത് മികച്ചതാണെന്ന് പറയേണ്ടി വരും. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ അതിവേഗം വളരുകയാണെന്നാണ് അന്താരാഷ്‌ട്ര ഏജൻസികളുടെ വിലയിരുത്തൽ. അതിനാൽ ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്താൻ ഒരു സാദ്ധ്യതയുമില്ല.
അവശ്യ സാധനങ്ങൾക്ക് ജി.എസ്.ടി ചുമത്തിയതിനെയും മന്ത്രി ന്യായീകരിച്ചു. ചില്ലറ വില്പനയ്ക്കുള്ള പായ്ക്ക് ചെയ്യാത്ത ഇനങ്ങൾക്ക് ജി.എസ്.ടി ഇല്ലെന്നും ജി.എസ്.ടി കൗൺസിലാണ് തീരുമാനമെടുത്തതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഐ.സി.യു അടക്കം അടിയന്തര സേവനങ്ങൾക്കും 5000 രൂപയ്ക്ക് താഴെയുള്ള ആശുപത്രി മുറികൾക്കും ജി.എസ്.ടി ബാധകമല്ലെന്നും മന്ത്രി പറഞ്ഞു. പാം ഒായിൽ, സൺഫ്ളവർ, സോയാബീൻ ഒായിൽ തുടങ്ങിയവയുടെ വില കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര സർക്കാർ പെട്രോളിയം ഉത്പന്നങ്ങൾക്കുള്ള എക്‌സൈസ് തീരുവ ആദ്യം രണ്ടു തവണയായി കുറച്ചത് വിലക്കയറ്റം പിടിച്ചു നിറുത്താൻ സഹായിച്ചെന്നും മന്ത്രി അവകാശപ്പെട്ടു.
സമീപകാലത്തുണ്ടായ നാണയപെരുപ്പത്തിന് പ്രധാന കാരണം മതിയായ ആലോചനയില്ലാതെ ഭക്ഷ്യ ഉത്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ നികുതിയാണെന്ന് ആർ.എസ്.പി അംഗം എൻ.കെ. പ്രേമചന്ദ്രൻ കുറ്റപ്പെടുത്തി. ജി.എസ്.ടി കൗൺസിൽ തീരുമാനം വലിയ ആശയക്കുഴപ്പമുണ്ടാക്കി. വൻകിട മാളുകൾക്കും സമ്പന്ന വിഭാഗത്തിനും മാത്രമാണ് കേന്ദ്രസർക്കാർ നടപടികളിൽ ആശ്വാസം ലഭിക്കുന്നതെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |