ന്യൂഡൽഹി: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബി.ജെ.പിയെയും എൻ.ഡി.എയെയും പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വെളിപ്പെടുത്തി. ബീഹാർ തലസ്ഥാനമായ പാട്‌നയിൽ വിവിധ ബി.ജെ.പി മോർച്ചകളുടെ സംയുക്ത ദേശീയ നിർവാഹക സമിതി യോഗത്തിലാണ് അമിത് ഷാ ഇക്കാര്യം അറിയിച്ചത്. ബീഹാറിൽ ജെ.ഡി.യുവുമായുള്ള സഖ്യം തുടരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് നരേന്ദ്രമോദി രാഷ്‌ട്രീയം ഉപേക്ഷിച്ചേക്കുമെന്ന അഭ്യൂഹത്തിന് വിരാമമിടുന്നതായിരുന്നു അമിത് ഷായുടെ വെളിപ്പെടുത്തൽ. 2024ലും നരേന്ദ്രമോദിയാകും ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെന്ന് പിന്നീട് പാർട്ടി ജനറൽ സെക്രട്ടറി അരുൺ സിംഗും ആവർത്തിച്ചു. ഇക്കാര്യത്തിൽ ആശയക്കുഴപ്പമില്ലെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പ് ജയിച്ച് മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2025ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ജെ.ഡി.യു സഖ്യത്തിലാകും ബിഹാറിൽ മത്സരിക്കുകയെന്നും അമിത് ഷാ പ്രഖ്യാപിച്ചത് ശ്രദ്ധേയമായി. ജെ.ഡി.യു നേതാവും ബീഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ അടുത്തിടെ ബി.ജെ.പി കേന്ദ്ര നേതൃത്വവുമായി അകലം പാലിക്കുന്നത് പല അഭ്യൂഹങ്ങൾക്കും ഇടയാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |