ന്യൂഡൽഹി: മദ്യപാനത്തിന്റെ പേരിൽ അച്ചടക്ക നടപടിക്ക് വിധേയനായി പിരിച്ചു വിട്ട കാർഗിൽ യുദ്ധ പോരാളിയായ സൈനികന് വികലാംഗ പെൻഷൻ അനുവദിക്കുന്നത് പരിഗണിക്കണമെന്ന് സുപ്രീംകോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. പെൻഷൻ അനുവദിക്കുന്നതിനെതിരായി ശക്തമായ കാരണങ്ങളുണ്ടാകാമെങ്കിലും യുദ്ധമുന്നണിയിൽ സേവനമനുഷ്ഠിച്ച സൈനികരുടെ കാര്യത്തിൽ മനുഷ്യത്വപരമായ കാഴ്ച്ചപ്പാട് സ്വീകരിക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
നാഗീന്ദർ സിംഗ് എന്ന സൈനികന് വികലാംഗ പെൻഷൻ അനുവദിച്ച സായുധ സേനാ ട്രൈബ്യൂണലിന്റെ ഉത്തരവ് ചോദ്യം ചെയ്ത് കേന്ദ്ര സർക്കാർ സമർപ്പിച്ച അപ്പീൽ പരിഗണിക്കുകയായിരുന്നു കോടതി. സായുധ സേനയിലെ മദ്യാസക്തി ഗുരുതരമായ അച്ചടക്ക പ്രശ്നമാണെന്നും അതിനാൽ പെൻഷന് അർഹതയില്ലെന്നും കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ മാധവി ദിവാൻ വാദിച്ചു. എന്നാൽ, ഈ സൈനികന്റെ കാര്യത്തിൽ അയാളുടെ കുടുംബത്തെ പരിഗണിച്ച് പ്രത്യേക തീരുമാനമെടുക്കാൻ എ.എസ്.ജിയോട് നിർദ്ദേശിച്ച കോടതി കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |