ന്യൂഡൽഹി: വിലക്കയറ്റത്തിനെതിരെ കോൺഗ്രസ് ഡൽഹിയിൽ നടത്തിയ രാഷ്‌ട്രപതിഭവൻ മാർച്ചും ധർണയും പൊലീസ് തടഞ്ഞത് സംഘർഷത്തിൽ കലാശിച്ചു. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ നേതാക്കളെയും പ്രവർത്തകരെയും പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്‌ത് ഏഴു മണിക്കൂറോളം കസ്റ്റഡിയിൽ വച്ച ശേഷം വിട്ടയച്ചു. കറുത്ത വസ്‌ത്രമണിഞ്ഞാണ് പാർലമെന്റിലും പുറത്തും കോൺഗ്രസ് നേതാക്കൾ പ്രതിഷേധിച്ചത്.
നിത്യോപയോഗ സാധനങ്ങൾക്ക് ജി.എസ്.ടി ചുമത്തിയതിനും വിലക്കയറ്റത്തിനും എതിരായ പ്രതിഷേധത്തിന് പൊലീസ് അനുമതി നിഷേധിച്ചിട്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടും കോൺഗ്രസ് പിൻമാറിയില്ല. ഇന്നലെ രാവിലെ കറുത്ത വസ്‌ത്രമണിഞ്ഞാണ് സോണിയാഗാന്ധിയും രാഹുൽ ഗാന്ധിയും മറ്റ് പാർട്ടി എം.പിമാരും പാർലമെന്റിലെത്തിയത്. ദിവസങ്ങളായി തുടരുന്ന ഇ.ഡി നടപടി അടക്കം ചോദ്യം ചെയ്‌ത കോൺഗ്രസ് എം.പിമാരുടെ പ്രതിഷേധത്തിൽ ഇരു സഭകളും സമ്മേളിച്ചയുടൻ പിരിഞ്ഞിരുന്നു. തുടർന്ന് സോണിയയുടെ നേതൃത്വത്തിൽ പാർലമെന്റിന് പുറത്ത് ധർണ നടത്തി.
പിന്നീടാണ് 64 എം.പിമാർ രാഹുലിന്റെ നേതൃത്വത്തിൽ പാർലമെന്റിൽ നിന്ന് രാഷ്‌ട്രപതി ഭവൻ മാർച്ച് നടത്തിയത്. പൊലീസ് വിജയ്ചൗക്കിൽ മാർച്ച് തടഞ്ഞെങ്കിലും എം.പിമാർ മടങ്ങിയില്ല. തുടർന്ന് രാഹുൽ, ആധിർ രഞ്ജൻ ചൗധരി, കെ.സി. വേണുഗോപാൽ, ശശി തരൂർ രാജ്മോഹൻ ഉണ്ണിത്താൻ തുടങ്ങിയ എം.പിമാരെ ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്‌തു നീക്കി. പൊലീസും നേതാക്കളും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
പ്രധാനമന്ത്രിയുടെ ഒാഫീസ് ഉപരോധം പൊലീസ് അനുമതിയില്ലാത്തതിനാൽ ഉപേക്ഷിച്ചിരുന്നു. പകരം അക്ബർ റോഡിലെ എ.ഐ.സി.സി ആസ്ഥാനത്ത് പ്രതിഷേധിച്ചു. പ്രിയങ്ക ഉൾപ്പെടെ പൊലീസ് തടഞ്ഞു. ബാരിക്കേഡ് ചാടിക്കടക്കാൻ ശ്രമിച്ച പ്രിയങ്കയെ വലിച്ചിഴച്ചാണ് പൊലീസ് അറസ്റ്റു ചെയ്‌തു നീക്കിയത്. 300ഒാളം പേരെ അറസ്റ്റു ചെയ്‌തു നീക്കി. രാഹുൽ, പ്രിയങ്ക തുടങ്ങിയവരെ കിംഗ്‌വസ്‌വേ പൊലീസ് ക്യാമ്പിൽ കൊണ്ടുപോയി ഏഴുമണിക്കൂർ കഴിഞ്ഞാണ് വിട്ടയച്ചത്.
നൂറുവർഷം കൊണ്ട് കെട്ടിപ്പടുത്ത ജനാധിപത്യം കണ്ണിനു മുൻപിൽ ഇല്ലാതാകുകയാണ്. ഏകാധിപത്യത്തെ ചോദ്യം ചെയ്യുന്നവർ ആക്രമിക്കപ്പെടുന്നു, ജയിലടക്കപ്പെടുന്നു, മർദ്ദിക്കപ്പെടുന്നു.
രാഹുൽ ഗാന്ധി
രാമക്ഷേത്രത്തിന് കല്ലിട്ടതിന്റെ വാർഷികത്തിൽ കോൺഗ്രസ് നേതാക്കൾ കറുത്ത വേഷമണിഞ്ഞ് പ്രതിഷേധിച്ചത് മനഃപൂർവ്വമാണ്. വെറുപ്പിന്റെ രാഷ്‌ട്രീയമാണിത്. ഇ.ഡി കേസെടുത്തതിൽ പ്രതിഷേധിച്ചിട്ട് കാര്യമില്ല. നിയമം എല്ലാവർക്കും ബാധകമാണ്.
അമിത് ഷാ, കേന്ദ്ര ആഭ്യന്തരമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |