ന്യൂഡൽഹി: ഇന്നു നടക്കുന്ന ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥി ജഗ്‌ദീപ് ധൻകർ മികച്ച മാർജിനിൽ ജയിച്ചേക്കും. മാർഗരറ്റ് ആൽവയാണ് പ്രതിപക്ഷ സംയുക്ത സ്ഥാനാർത്ഥി.
പാർലമെന്റിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുമണിവരെയാണ് വോട്ടെടുപ്പ്. തുടർന്ന് വോട്ടെണ്ണി ഫലപ്രഖ്യാപനം നടത്തും.
രാജ്യസഭയിലെ 12 നോമിനേറ്റഡ് അംഗങ്ങളും 233 തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും ലോക്‌സഭയിലെ 543 അംഗങ്ങളും അടങ്ങിയ ഇലക്‌ടറൽ കോളേജാണ് ഉപരാഷ്‌ട്രപതിയെ തിരഞ്ഞെടുക്കുന്നത്. ജയിക്കാൻ ഒരു സ്ഥാനാർത്ഥിക്ക് 395 വോട്ട് വേണം. ലോക്‌സഭയിൽ 303 അംഗങ്ങളും രാജ്യസഭയിൽ 91 അംഗങ്ങളുമുണ്ട് എൻ.ഡി.എയ്ക്ക്. പ്രതിപക്ഷത്തു നിന്ന് വൈ.എസ്.ആർ കോൺഗ്രസ്, ടി.ഡി.പി, ബി.എസ്.പി, അണ്ണാ ഡി.എം.കെ, ശിവസേന തുടങ്ങിയ പാർട്ടികളും പിന്തുണ പ്രഖ്യാപിച്ചതിനാൽ ധൻകറിന് 515ലേറെ വോട്ടുകൾ കിട്ടാം.
മാർഗരറ്റ് ആൽവയ്‌ക്ക് കോൺഗ്രസ് അടക്കം പ്രതിപക്ഷ കക്ഷികളുടെ 190-200 വോട്ടുകളാണ് പ്രതീക്ഷിക്കുന്നത്. ഇരു സഭകളിലുമായി 23 അംഗങ്ങളുള്ള തൃണമൂൽ കോൺഗ്രസ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
എൻ.ഡി.എയുടെ
'മോക്ക്' വോട്ടിംഗ്
വോട്ട് അസാധുവാകുന്നത് തടയാൻ ഇന്നലെ എൻ.ഡി.എ എം.പിമാർക്കുവേണ്ടി 'മോക്ക്' വോട്ടിംഗ് നടത്തി. സ്ഥാനാർത്ഥി ധൻകറും ബി.ജെ.പി അദ്ധ്യക്ഷൻ ജെ. പി. നദ്ദയും പങ്കെടുത്തു. പാർലമെന്ററികാര്യ മന്ത്രി പ്രൾഹാദ് ജോഷി, സഹമന്ത്രിമാരായ വി.മുരളീധരൻ, അർജുൻറാം മേഘ്‌വാൾ തുടങ്ങിയവർക്കായിരുന്നു മേൽനോട്ടം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |